അയോധ്യയിൽ വീണ്ടും വിവാദ ഭൂമിയിടപാട്
Mail This Article
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റും ബിജെപി നേതാവും നടത്തിയ മറ്റൊരു ഭൂമി ഇടപാടു കൂടി വിവാദമാകുന്നു. ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും വാങ്ങിയ ഭൂമി സർക്കാരിന്റേതാണെന്ന വാർത്ത പുറത്തുവരികയും ചെയ്തതോടെ സന്യാസിമാർ അടക്കമുള്ളവർ അന്വേഷണം ആവശ്യപ്പെട്ടു. രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പ്രതികരിച്ചിട്ടില്ല.
2 കോടി രൂപയ്ക്കു വാങ്ങിയ ഭൂമി 10 മിനിറ്റിനകം 18.5 കോടി രൂപയ്ക്കു ട്രസ്റ്റ് വാങ്ങിയ സംഭവം വിവാദമായതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇടപാട്. രാമജന്മഭൂമിക്കു സമീപം 890 ചതുരശ്ര മീറ്റർ ഭൂമി 2021 ഫെബ്രുവരിയിൽ 20 ലക്ഷത്തിനു വാങ്ങിയ ദീപ് നാരായൺ ഉപാധ്യായ എന്നയാൾ 2.5 കോടി രൂപയ്ക്ക് ഇത് ട്രസ്റ്റിന് വിറ്റു.
അയോധ്യ മേയർ ഋഷികേശ് ഉപാധ്യായയുടെ ബന്ധുവാണ് ദീപ് നാരായൺ. ഈ ഇടപാടിനും സാക്ഷിയായത് ട്രസ്റ്റ് അംഗം അനിൽ മിശ്രയാണ്. ദീപ് ബിജെപി നേതാവാണെന്നും ഭക്തരിൽ നിന്ന് പിരിച്ച പണം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഇടപാടുകൾ പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ദീപ് നാരായണന് ഭൂമി വിറ്റ മഹന്ത് ദേവേന്ദ്ര പ്രസാദ ആചാര്യ ഇത് സർക്കാർ ഭൂമിയാണെന്ന വിവരം പുറത്തുവിട്ടത്.
English Summary: Controversial land dealing again in Ayodhya