എസ്ബിഐ സിഡിഎമ്മിൽ കൊള്ള; കവർന്നത് അരക്കോടി
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ ചെന്നൈയിലും പരിസരത്തുമായി 3 ദിവസത്തിനിടെ എസ്ബിഐ സിഡിഎമ്മുകളിൽ (കാഷ് ഡിപ്പോസിറ്റ് മെഷീൻ) നടന്ന കൊള്ളയിൽ നഷ്ടമായത് അരക്കോടിയോളം രൂപ.
സാങ്കേതിക വിദ്യയിലെ പഴുതുകൾ മുതലെടുത്തുള്ള ആസൂത്രിത കവർച്ചയ്ക്കു പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണു സൂചന. പണം നിക്ഷേപിക്കുന്നതിനും ഒപ്പം എടുക്കുന്നതിനും സൗകര്യമുള്ള സിഡിഎമ്മുകളുടെ പ്രവർത്തനം പ്രത്യേക തരത്തിൽ തടസ്സപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മെഷീനിൽ നിന്നു പണം വരുന്ന സ്ഥലത്തെ സെൻസറിൽ കൃത്രിമം നടത്തുകയും കവർച്ച സംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് ഈ പണം തിരികെപ്പോകും വിധം ക്രമീകരിക്കുകയുമായിരുന്നു. 48 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്.
സിഡിഎം പ്രവർത്തനം ബാങ്ക് താൽക്കാലികമായി മരവിപ്പിച്ചു. പിഴവു പരിഹരിക്കുന്നതു വരെ ഇവയിൽ നിന്നു പണം എടുക്കാൻ കഴിയില്ല. അതേസമയം, നിക്ഷേപിക്കുന്നതിനു തടസ്സമില്ല. നഷ്ടപ്പെട്ടതു ബാങ്കിന്റെ പണം മാത്രമാണെന്നും ഇടപാടുകാർ ആശങ്കപ്പെടേണ്ടെന്നും എസ്ബിഐ അറിയിച്ചു.
English Summary: Theft in SBI CDM at Chennai