ADVERTISEMENT

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിപദത്തിൽ നാലാം തവണയും കാലാവധി തികയ്ക്കാനാകാതെ ബി.എസ്.യെഡിയൂരപ്പ കണ്ണീരോടെ പടിയിറങ്ങി. സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെ നിയമസഭയിൽ രാജി പ്രഖ്യാപിച്ചപ്പോൾ യെഡിയൂരപ്പ വിങ്ങിപ്പൊട്ടി. 

നീക്കുമെന്ന അഭ്യൂഹങ്ങൾ മാസങ്ങളായി പ്രചരിക്കുമ്പോഴും കുലുക്കമില്ലാതെ തുടർന്ന യെഡിയൂരപ്പ (78) കഴിഞ്ഞയാഴ്ചയാണ് പാർട്ടി പറഞ്ഞാൽ മാറുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് –വീരശൈവ വിഭാഗങ്ങളുടെ മഠാധിപതിമാർ യെഡിയൂരപ്പയ്ക്കായി പദയാത്രയും കൺവൻഷനും നടത്തിയിട്ടും ദേശീയനേത‍ൃത്വം വഴങ്ങിയില്ല. പ്രതിസന്ധിയില്ലെന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ ഞായറാഴ്ച പറഞ്ഞെങ്കിലും അത് യെഡിയൂരപ്പ സ്വമേധയാ ഒഴിവാകുമെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു. 

ബി.എസ്.യെഡിയൂരപ്പ
കണ്ണീരൊപ്പി... കർണാടക സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാജി പ്രഖ്യാപനത്തിനിടെ വിതുമ്പുന്ന മുഖ്യമന്ത്രി യെഡിയൂരപ്പ. ചിത്രം: പിടിഐ

കർണാടകയിൽ പാർട്ടി വളർത്തുകയും ദക്ഷിണേന്ത്യയിൽ ആദ്യമായി ബിജെപി സർക്കാരിനെ അധികാരത്തിലെത്തിക്കുകയും ചെയ്ത യെഡിയൂരപ്പയെ, 75 വയസ്സിനു ശേഷം  ഭരണപദവി നൽകില്ലെന്ന നയം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാൽ, ഭരണത്തിൽ മകനും പാർട്ടി കർണാടക വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര നടത്തുന്ന കൈകടത്തൽ, കുടുംബാധിപത്യ ആരോപണം, ഒറ്റയാൻ ഭരണത്തിനെതിരെ പാർട്ടിയിൽ ഉയർന്ന എതിർപ്പ് എന്നിവയും വിനയായി. 

ഓപ്പറേഷൻ താമര സംഘം അനിശ്ചിതത്വത്തിൽ

2019 ൽ കോൺഗ്രസ് – ജനതാദൾ (എസ്) സഖ്യസർക്കാരിനെ വീഴ്ത്തി യെഡിയൂരപ്പയെ അധികാരത്തിലേറ്റാൻ കോൺഗ്രസിൽനിന്നും ദളിൽനിന്നുമായി 17 എംഎൽഎമാരാണ് കൂറുമാറിയത്. ഇവരിൽ 13 പേരെ മന്ത്രിമാരാക്കി. ഇവരെ പിണക്കാൻ ബിജെപി നേതൃത്വം ശ്രമിക്കില്ലെങ്കിലും 13 പേർക്കും മന്ത്രിസ്ഥാനം കിട്ടാൻ സാധ്യതയില്ല. കൂറുമാറ്റക്കാരെ മന്ത്രിമാരാക്കിയതിൽ ബിജെപിയിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. 2019 ലെ ഓപ്പറേഷൻ താമരയ്ക്ക് യെഡ‍ിയൂരപ്പ ഒറ്റയ്ക്കാണു ചുക്കാൻ പിടിച്ചത്. 

ആരാകും പിൻഗാമി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രിമാരായ അശ്വത്ഥ് നാരായണ, ഗോവിന്ദ് കർജോൾ, മന്ത്രിമാരായ മുരുഗേഷ് നിറാനി, ബസവരാജ് ബൊമ്മെ, ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എൽ. സന്തോഷ്, സി.ടി.രവി തുടങ്ങിയ പേരുകൾ ഉയരുന്നുണ്ട്.  അപ്രതീക്ഷിത നായകൻ രംഗത്തെത്താനുള്ള  സാധ്യതയും തള്ളിക്കളയുന്നില്ല.  മുഖ്യമന്ത്രിയെ പാർലമെന്ററി ബോർഡ് തീരുമാനിക്കുമെന്നാണ് അറിയിപ്പ്.

∙ ‘കഷ്ടപ്പെട്ടാണു പാർട്ടിയെ വളർത്തിയത്. രാജി ആരുടെയും സമ്മർദം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപിയെ അധികാരത്തിലെത്തിക്കാൻ ശ്രമിക്കും.’ – ബി.എസ്. യെഡിയൂരപ്പ

English Summary: BS Yediyurappa, Resigns As Karnataka Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com