ADVERTISEMENT

ഐസോൾ∙ അസം–മിസോറം പൊലീസ് സേനകൾ പരസ്പരം വെടിവച്ച സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ചുമത്തിയ കൊലക്കേസ് പിൻവലിക്കാൻ തയാറാണെന്ന് മിസോറം സർക്കാർ. മിസോറം മുഖ്യമന്ത്രി സോറാംതാംഗ തന്നെ എതിർപ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസ് പിൻവലിക്കുന്നതെന്നു പറഞ്ഞ മിസോറം ചീഫ് സെക്രട്ടറി പക്ഷേ, മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും 200 പൊലീസുകാർക്കുമെതിരെ ചുമത്തിയ കേസിനെപ്പറ്റി നിശ്ശബ്ദത പാലിച്ചു.

ജൂൺ 26നു നടന്ന വെടിവയ്പിൽ 6 അസം പൊലീസുകാർ ഉൾപ്പെടെ 7 പേർ മരിച്ച സംഭവത്തിൽ മിസോ സിർലൈ പൗൾ എന്ന വിദ്യാർഥി സംഘടനയുടെ പരാതിയെ തുടർന്നാണ് അസം മുഖ്യമന്ത്രിയും 6 ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 6 ഉന്നത ഉദ്യോഗസ്ഥരിൽ 4 പേർ അസമിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണത്തിന് മിസോറമിൽ ഹാജരാകാനാണ് ഇവരോടു നിർദേശിച്ചിരുന്നത്. ഇതിനു തിരിച്ചടിയായി മിസോറമിലെ രാജ്യസഭാ എംപി വൻലാൽവെ, 6 ഉന്നത ഉദ്യോഗസ്ഥർ എന്നിവരോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അസം പൊലീസും നോട്ടിസ് നൽകിയിരുന്നു.

തർക്കങ്ങൾ പരിഹരിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തി പുനർ നിർണയിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ബഹിരാകാശ വകുപ്പിന്റെയും നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെയും സംയുക്ത സംരംഭമായ നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്ററിനാണ് ചുമതല. ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് അതിർത്തികൾ വേർതിരിക്കാനുള്ള ആശയം ഏതാനും മാസം മുൻപുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിർദേശിച്ചിരുന്നു. വെടിവയ്പിനെപ്പറ്റി സിബിഐ ഉൾപ്പെടെയുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രത്തിന് ഉദ്ദേശ്യമില്ലെന്നാണു സൂചന.അസം–മിസോറം അതിർത്തിയിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുകയാണ്.

English Summary: Border row: Ready to withdraw FIR against Assam CM Himanta Sarma, says Mizoram government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com