ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെയുള്ള കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിക്കൊടുത്തിരിക്കയാണെന്നു വെളിപ്പെടുത്തൽ. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന മട്ടിലാണ് ഇയാളെ പാക്ക് സർക്കാർ സംരക്ഷിക്കുന്നതത്രേ.

നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ കൂടിയായ ഇയാൾ ബഹാവൽപുരിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണു താമസിക്കുന്നതെന്നും ഉസാമ ബിൻ ലാദനെ യുഎസ് പിടികൂടിയതുപോലെ പിടിക്കാൻ സാധ്യമല്ലെന്നുമുള്ള വിവരം പുതുതായി ആരംഭിച്ച ഹിന്ദി ചാനൽ ആണ് പുറത്തുവിട്ടത്. പാക്കിസ്ഥാൻ ഭരണകൂടം ഭീകരരെ സംരക്ഷിക്കുന്നതിനു  തെളിവുകളുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ബഹാവൽപുരിലെ ഒസ്മാൻ-ഒ-അലി മസ്ജിദിനും നാഷനൽ ഓർത്തോപീഡിക് ആൻഡ് ജനറൽ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് 2 വീടുകളുണ്ടത്രേ. പാക്ക് സൈനികർ ഇവിടെ കാവലുമുണ്ട്.

ഒരുതരത്തിലും ബോംബാക്രമണം ഉണ്ടാകാതിരിക്കാനാണ് മുസ്‌ലിം പള്ളിക്കും ആശുപത്രിക്കുമിടയിൽ താമസസ്ഥലം ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ വീട് 4 കിലോമീറ്റർ അകലെ ജാമിയ മസ്ജിദിനു തൊട്ടടുത്താണ്. ലഹോർ ഹൈക്കോടതിയുടെ ബഹാവൽപുർ ബെഞ്ച് ഈ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയും ജില്ലാ കലക്ടറുടെ ഓഫിസ് 3 കിലോമീറ്റർ അകലെയുമാണ്. അതിസമ്പന്നർ പാർക്കുന്ന ഈ മേഖലയിലെ മസൂദിന്റെ ബംഗ്ലാവിനു മുൻപിലും പാക്ക് സൈനികർ ഔദ്യോഗിക വേഷത്തിൽ കാവലുണ്ട്.

2001ലെ പാർലമെന്റ് ആക്രമണം, 2019 ഫെബ്രുവരിയിൽ 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം, പഠാൻകോട്ട് വിമാനത്താവളത്തിലെ ആക്രമണം എന്നീ കേസുകളിൽ പ്രതിയായ മസൂദ് അസ്ഹറിനുവേണ്ടി ദേശീയ അന്വേഷണ ഏജൻസി വലവിരിച്ചിട്ടു കുറെ നാളായി. 1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന് ഇന്ത്യ ജയിലിൽനിന്നു വിട്ടയച്ച 3 ഭീകരരിൽ ഒരാളാണ് മസൂദ് അസ്ഹർ. പിന്നീട് പാക്കിസ്ഥാനിൽ ജയ്‌ഷെ മുഹമ്മദ് എന്ന പേരിൽ പുതിയ ഭീകര സംഘടന ആരംഭിച്ചു.

English Summary: Masood Azhar living in posh locality in Pakistan's Bahawalpur as state guest:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com