ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം തുടർച്ചയായി മൂന്നാമത്തെ ആഴ്ചയും പാർലമെന്റിന്റെ ഇരുസഭകളുടെയും നടപടികളെ തടസ്സപ്പെടുത്തി. ലോക്സഭയിൽ  ബഹളത്തിനിടെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനു വഴിയൊരുക്കുന്ന ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) ഭേദഗതി ബിൽ പാസാക്കി. രാജ്യസഭ ഉൾനാടൻ ജലഗതാഗത ബില്ലും പാസാക്കി.

ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ കൃഷി നിയമം, പെഗസസ് വിഷയം എന്നിവ ഉന്നയിച്ച് അടിയന്തര പ്രമേയങ്ങൾ കൊണ്ടുവന്നിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കാരണം കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് അടിയന്തര പ്രമേയം നൽകിയതും പരിഗണിച്ചില്ല. 

ചോദ്യോത്തരവേളയ്ക്കിടെ ബഹളത്തെത്തുടർന്ന് ലോക്സഭ നിർത്തിവച്ചിരുന്നു. സഭയുടെ അന്തസ്സിനെ മാനിക്കണമെന്ന് സ്പീക്കർ ഓം ബിർല ആവർത്തിച്ചു. 12ന് സഭ ചേർന്നപ്പോൾ വന്ന കിരിത് സോളങ്കി ട്രൈബ്യൂണൽ പരിഷ്കരണ ബിൽ അവതരിപ്പിക്കാൻ ധനമന്ത്രിയെ ക്ഷണിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നിർമല സീതാരാമൻ ആദ്യം ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തെ അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. തുടർന്ന് സഭ വീണ്ടും പിരി‍ഞ്ഞു. 

ഉച്ചയ്ക്കു ശേഷം ഒരു തവണ കൂടി നിർത്തിവച്ച് പിരിഞ്ഞ ശേഷം ചെയറിലെത്തിയ രമാദേവി ഇൻഷുറൻസ് ബിൽ പാസാക്കാനെടുത്തു. തുടർന്ന് ശബ്ദവോട്ടോടെ ബിൽ പാസാക്കി. തുടർന്ന് സഭ പിരി‍ഞ്ഞു.

ഇൻഷുറൻസ് ദേശസാൽക്കരിക്കുന്നതിനായി 1951ൽ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളാണു ഭേദഗതി ചെയ്യുന്നത്. ജനറൽ ഇൻഷുറൻസ് കമ്പനികളിലെ കേന്ദ്രസർക്കാർ ഓഹരി 51% നിലനിർത്തണമെന്ന വ്യവസ്ഥ ഭേദഗതിയോടെ ഇല്ലാതാവും. എൽഐസി അടക്കമുള്ളവയിൽ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുങ്ങും.  രാജ്യസഭയും 3 വട്ടം നിർത്തിവച്ചു.  

മുദ്രാവാക്യം വിളിച്ച് ബിജെപി അംഗം

ലോക്സഭയിൽ  പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കെ ബിജെപി അംഗവും അതിൽ ചേർന്നു. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുനിൽ മണ്ഡലാണ് മുദ്രാവാക്യം വിളിച്ചത്. തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ വൻ വിജയം നേടിയതോടെ തിരിച്ചു പോകാനുള്ള ശ്രമത്തിലാണ് മണ്ഡൽ.

Content Highlight: Insurance privatisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com