ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ആഴ്ചയ്ക്ക് ഇന്നു തുടക്കമാകുമ്പോൾ, പെഗസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം ആവർത്തിച്ചു.

ഇരു സഭകളിലും പ്രത്യേക ചർച്ച നടത്തുകയും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകുകയും ചെയ്യും വരെ പാർലമെന്റ് നടപടികൾ പൂർണമായി സ്തംഭിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. 

ചർച്ചയും മറുപടിയുമില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു കേന്ദ്രവും സൂചിപ്പിച്ചതോടെ, ഈയാഴ്ചയും പാർലമെന്റ് പ്രക്ഷുബ്ധമാകും.

ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാരിനു വ്യക്തമായ പങ്കുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. ഇരു സഭകളിലും ചുരുങ്ങിയത് 3 മണിക്കൂർ വീതം ചർച്ച സംഘടിപ്പിക്കണമെന്നാണ് ആവശ്യം.

പെഗസസിനു പുറമേ ഇന്ധന വിലക്കയറ്റം, കർഷക പ്രക്ഷോഭം എന്നീ വിഷയങ്ങളുമുന്നയിച്ചായിരുന്നു ഇതുവരെയുള്ള പ്രതിപക്ഷ പ്രതിഷേധം. 

അവയ്ക്കൊപ്പം, രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിഷയവും ഇന്ന് ഇരു സഭകളിലും ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.

പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാൻ പ്രതിപക്ഷ കക്ഷികൾ ഇന്നു രാവിലെ യോഗം ചേരും. ബഹളത്തിനിടെ സുപ്രധാനമായ ഒട്ടേറെ ബില്ലുകൾ കേന്ദ്രം പാസാക്കുന്നതിനെതിരെ ലോക്സഭാ സ്പീക്കർ, രാജ്യസഭാ അധ്യക്ഷൻ എന്നിവർക്കു പരാതി നൽകുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്നു തൃണമൂൽ എംപി: ഡെറക് ഒബ്രയൻ പറഞ്ഞു. കോൺഗ്രസ്, തൃണമൂൽ, സിപിഎം, ഡിഎംകെ, എസ്പി, ആർജെഡി എംപിമാർ മുൻപ് പാർലമെന്റിൽ പ്രസംഗിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.

English Summary: Pegasus, protest will continue at parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com