സംഘടിത മേഖലയിൽ പൂർണ ശമ്പളം ലഭിച്ചത് 81% പേർക്ക്
Mail This Article
ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ സംഘടിത തൊഴിൽമേഖലയിൽ 81% പേർക്കും പൂർണ ശമ്പളം ലഭിച്ചിരുന്നതായി ലേബർ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ട്. പത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കി. 2013–14 നെ അപേക്ഷിച്ച് 29% തൊഴിൽ വർധനയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ തൊഴിലുകളിൽ 2% കുറവുണ്ടായി.
ഉൽപാദനം, നിർമാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ഹോട്ടൽ–റസ്റ്ററന്റ്, ഐടി–ബിപിഒ, സാമ്പത്തിക സേവനം എന്നീ മേഖലകളിലാണ് സർവേ നടത്തിയത്. കോവിഡ് രണ്ടാംവരവ് സർവേയെ ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.
സർവേയിലെ മറ്റു വിവരങ്ങൾ:
∙ 2013–14 ലെ സാമ്പത്തിക സെൻസസിനെ അപേക്ഷിച്ച് തൊഴിലുകളിൽ 29% വർധന. ഐടി–ബിപിഒ മേഖലയിൽ 152% വർധന. ആരോഗ്യമേഖലയിൽ 77%, സാമ്പത്തിക സേവന മേഖലയിൽ 48%, വിദ്യാഭ്യാസം 39%, ഉൽപാദനം 22%, ഗതാഗതം 68%, നിർമാണം 42% വർധന.
∙ രാജ്യത്ത് സംഘടിത മേഖലയിലെ തൊഴിലവസരം 2 കോടി 31 ലക്ഷം ( 2013–14) എന്നത് 3 കോടി 8 ലക്ഷമായി.
∙വ്യാപാരമേഖലയിൽ 25%, ഹോട്ടൽ–റസ്റ്ററന്റ് മേഖലയിൽ 13% തൊഴിലുകൾ കുറഞ്ഞു.
∙സ്ത്രീകളുടെ ജോലിനിരക്ക് 31% ൽ നിന്ന് 29% ആയി.
∙കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടം 27%.
∙ 81% ജീവനക്കാർക്കും മുഴുവൻ ശമ്പളം ലഭിച്ചു. ശമ്പളം നഷ്ടപ്പെട്ടവർ 3%. ശമ്പളം വെട്ടിക്കുറച്ചത് 16% പേർക്ക്. ആരോഗ്യമേഖലയിലും സാമ്പത്തിക സേവന മേഖലയിലും 90% പേർക്കും ശമ്പള നഷ്ടമുണ്ടായില്ല.
∙ 9 മേഖലകളിലും സ്ഥിരം ജോലിക്കാർ 88%. താൽക്കാലിക ജീവനക്കാർ 2% മാത്രം. നിർമാണ മേഖലയിൽ 18% കരാർ തൊഴിലാളികളും 13% താൽക്കാലിക തൊഴിലാളികളും.
∙ 18% സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനത്തിനുള്ള പദ്ധതികളുണ്ട്.
English Summary: Labour bureau employment survey report