ADVERTISEMENT

ന്യൂഡൽഹി ∙ യുപിയിലെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകർക്കും മാധ്യമപ്രവർത്തകനും വേണ്ടി സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കർഷക നേതാക്കളായ രാകേഷ് ടികായത്, ദർശൻ സിങ് പാൽ, ജൊഗീന്ദർ സിങ് ഉഗ്രാഹ തുടങ്ങിയവർ പങ്കെടുത്തു. ബിജെപിയുടെ വാഹനവ്യൂഹമിടിച്ച് മരിച്ച 4 കർഷകർക്കും മാധ്യമപ്രവർത്തകൻ രമൺ കശ്യപിനും ആദരാഞ്ജലി അർപ്പിച്ച് കർഷക, സിഖ് സംഘടനകളാണു ചടങ്ങ് സംഘടിപ്പിച്ചത്. 

ലക്നൗവിൽ നിന്ന് ലഖിംപുരിലേക്കുള്ള യാത്രയ്ക്കിടെ സീതാപുരിൽ പ്രിയങ്കയെ പൊലീസ് തടഞ്ഞത് നേരിയ വാക്കുതർക്കത്തിനു വഴിവച്ചു. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണു പ്രിയങ്കയെ പോകാൻ അനുവദിച്ചത്. സമ്മേളന സ്ഥലത്ത് പൊലീസും അർധസേനാ വിഭാഗങ്ങളും സുരക്ഷയൊരുക്കിയിരുന്നു. 

ലഖിംപുരിലേക്കു പോയ ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരിയെ ബറെയ്‌ലി വിമാനത്താവളത്തിൽ ഒരു മണിക്കൂറോളം തടഞ്ഞുവച്ച പൊലീസ് പിന്നീട് യാത്രാനുമതി നൽകി. സമാജ്‌വാദി പാർട്ടി നേതാക്കളും ലഖിംപുർ സന്ദർശിച്ചു. 

യുപി ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകർക്കായി സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിനിടെ പ്രദേശവാസിയോട് സംസാരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
യുപി ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകർക്കായി സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിനിടെ പ്രദേശവാസിയോട് സംസാരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

രാഹുലും സംഘവും ഇന്ന് രാഷ്ട്രപതിയെ കാണും

ലഖിംപുരിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കാണും. സംഭവത്തിൽ പ്രതിയായ മകൻ ആശിഷ് അറസ്റ്റിലായതോടെ കേന്ദ്ര മന്ത്രിസഭയിൽ തുടരാൻ മിശ്രയ്ക്ക് ധാർമിക അവകാശമില്ലെന്നാണു കോൺഗ്രസിന്റെ വാദം. നേതാക്കളായ എ.കെ. ആന്റണി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, ഗുലാം നബി ആസാദ്, അധീർ രഞ്ജൻ ചൗധരി, കെ.സി.വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ട്. 

English Summary: Lakhimpur Kheri Violence: Priyanka Gandhi pays respects to deceased farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com