തിരിച്ചടിച്ച് സേന: 5 ഭീകരരെ വധിച്ചു; 2 പേർ ലഷ്കർ ഭീകരർ
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ കശ്മീർ താഴ്‍വരയിലുടനീളം സേന ഭീകരവിരുദ്ധ നടപടി ശക്തമാക്കി. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ രണ്ടിടത്തായി 5 ഭീകരരെ വധിച്ചു.
ഷോപിയാനിലെ ഫീറിപോരയിൽ രണ്ടും ഇമാംസാഹിബിൽ മൂന്നും ഭീകരരെയാണു വധിച്ചത്. ഇമാംസാഹിബിൽ വധിക്കപ്പെട്ടവർ ലഷ്കറിന്റെ ഭാഗമായ റെസിസ്റ്റൻസ് ഫോഴ്സിലെ ഭീകരരാണ്. ഇതിലുൾപ്പെട്ട ഗന്ധർബാൽ സ്വദേശി മുഖ്താർ ഷായാണ് അടുത്തിടെ ശ്രീനഗറിൽ ബിഹാറിൽനിന്നുള്ള വിരേന്ദ്ര പാസ്വാൻ എന്ന വഴിയോരക്കച്ചവടക്കാരനെ വെടിവച്ചു കൊന്നത്.
തിങ്കളാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ രാവിലെയാണ് അവസാനിച്ചത്. ഇമാംസാഹിബിൽനിന്നു വൻ ആയുധശേഖരവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഭീകരർ ഒളിവിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു തിങ്കളാഴ്ച രാത്രി സേന ഇരു സ്ഥലത്തുമെത്തിയത്. കശ്മീർ പൊലീസും സിആർപിഎഫും ഒപ്പമുണ്ടായിരുന്നു. ഭീകരർ ഒളിച്ചിരുന്ന വീടുകൾ വളഞ്ഞായിരുന്നു നടപടി.
സുരാൻകോട്ടിൽ തിരച്ചിൽ തുടരുന്നു
പൂഞ്ചിലെ സുരാൻകോട്ട് വനമേഖലയിൽ തിങ്കളാഴ്ച പുലർച്ചെ സൈനികരെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. വനത്തിൽ ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താൻ വൻ സേനാ സംഘം സ്ഥലത്തുണ്ട്. രാത്രിയിലും തിരച്ചിൽ തുടരുകയാണ്.
English Summary: Five militants killed in Shopian, two anti-militancy operations continue in J&K