ജീവനക്കാരുടെ ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി വിലക്ക് നീക്കി ഹരിയാന
Mail This Article
ന്യൂഡൽഹി ∙ സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഹരിയാനയിലെ ബിജെപി സർക്കാർ നീക്കി. 54 വർഷമായി തുടരുന്ന വിലക്കാണ് മാറ്റിയത്. ഉത്തരവിനെതിരെ കോൺഗ്രസ് രംഗത്തുവന്നു.
ഹരിയാന സിവിൽ സർവീസ് ചട്ടങ്ങൾ (പെരുമാറ്റം) 2016 പ്രകാരം രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നതു വിലക്കുന്നതാണ് പുതിയ ഉത്തരവ്. ദേശത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളിൽ പ്രവർത്തിക്കാനും രാഷ്ട്രീയകക്ഷികളിൽ പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും പാടില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അതിനവസാനം പഴയ ഉത്തരവുകൾ എടുത്തുകളയുന്നതായും പറയുന്നുണ്ട്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പേരു പറഞ്ഞ് അതിൽ പ്രവർത്തിക്കുന്നതു വിലക്കുന്ന 1967ലെ ഉത്തരവ് ഇതോടെയാണു റദ്ദായത്.
English Summary: Haryana lifts ban on govt staff joining RSS, Jamaat-e-Islami