ജയലളിതയുടെ വീട് മ്യൂസിയമാക്കിയത് റദ്ദാക്കി കോടതി
Mail This Article
ചെന്നൈ ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം ഏറ്റെടുത്തു മ്യൂസിയമാക്കിയ തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വീട് മൂന്നാഴ്ചയ്ക്കകം ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപയ്ക്കും ജെ.ദീപക്കിനും നൽകാനും കോടതി നിർദേശിച്ചു. മറീന കടൽക്കരയിലെ സമാധി സ്ഥലത്തു ജയലളിതയ്ക്കു സ്മാരകമുള്ളപ്പോൾ രണ്ടാമതൊന്നിന്റെ ആവശ്യമെന്തെന്നു കോടതി ചോദിച്ചു.
1960കളുടെ അവസാനത്തിൽ ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് വേദനിലയം. 2017 ഓഗസ്റ്റ് 17ന് അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയാണു സ്മാരകമാക്കി മാറ്റുമെന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ 67.90 കോടി രൂപയ്ക്ക് വീട് ഏറ്റെടുത്ത് മ്യൂസിയമാക്കാനുള്ള ഉത്തരവും പുറത്തിറക്കി. ഇതു ചോദ്യം ചെയ്തു ദീപയും ദീപക്കും നൽകിയ നൽകിയ ഹർജിയിലാണ് കോടതി വിധി. നൂറു കോടിയിലേറെ രൂപ വീടിനു മതിപ്പുവില കണക്കാക്കുന്നു.
English Summary: Poes Garden Vedanilayam