പ്രഖ്യാപിത കുറ്റവാളിയായ മുൻ കമ്മിഷണർ പൊലീസിനു മുന്നിൽ
Mail This Article
മുംബൈ ∙ ഒട്ടേറെ കേസുകളിൽ ആരോപണവിധേയനായതോടെ ഒളിവിലായിരുന്ന മുംബൈ പൊലീസ് മുൻ കമ്മിഷണർ പരംബീർ സിങ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഭീഷണിപ്പെടുത്തി പണംതട്ടലുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഇന്നലെ ഗോരേഗാവ് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ 7 മണിക്കൂറോളം ചോദ്യം ചെയ്തു.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിയിലും പിന്നീട് അറസ്റ്റിലും കലാശിച്ച 100 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പരംബീർ സിങ്, തനിക്കെതിരെ മുംബൈ പൊലീസിൽ കൂടുതൽ പരാതികളെത്തിയതോടെയാണു മുങ്ങിയത്. അദ്ദേഹം രാജ്യം വിട്ടതായിഅഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈ കോടതി പ്രഖ്യാപിത കുറ്റവാളിയായും പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം സുപ്രീം കോടതി അറസ്റ്റിൽ നിന്നു സംരക്ഷണം നൽകിയതിനു പിന്നാലെ ചണ്ഡിഗഡിൽ നിന്നാണ് മുംബൈയിലെത്തിയത്.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കൾ അടങ്ങിയ വാഹനം കണ്ടെത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെയാണ് മാർച്ച് 18 ന് പരംബീറിനെ കമ്മിഷണർ സ്ഥാനത്തു നിന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് മാറ്റിയത്. പിന്നാലെ, അനിൽ േദശ്മുഖ് പൊലീസുകാരോട് ബാറുകളിൽ നിന്നു കൂറ്റൻ തുക പിരിച്ചുനൽകാൻ ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണം അദ്ദേഹം ഉന്നയിച്ചു. കേസ് സിബിഐ ഏറ്റെടുത്തതോടെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചു.
English Summary: Parambir Singh appears before crime branch