ADVERTISEMENT

കത്തിയമർന്ന ശരീരങ്ങൾ കയ്യിൽ കിട്ടിയ സാരിയിലും പുതപ്പുകളിലും കോരിയെടുത്ത് ഓടുമ്പോൾ ‘അയ്യാ, ഉയിർ ഇരുക്ക്, ഉയിർ ഇരുക്ക്...’ എന്നു നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവരാണു രക്ഷാപ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്. 

ഉച്ചയോടെ, എന്തോ വലിയ അപകടം പറ്റിയെന്ന വിവരം കേട്ടാണു ഗ്രാമവാസികൾ ഓടിയെത്തിയത്. ആളിക്കത്തുന്ന തീയണയ്ക്കാൻ വെള്ളം പോലുമില്ലായിരുന്നു. പൂഴിമണ്ണും ദൂരെയുള്ള വീടുകളി‍ൽനിന്നു പാത്രങ്ങളിൽ വെള്ളവുമായി അവർ ഓടിയെത്തി. പക്ഷേ, ഹെലികോപ്റ്ററിന്റെ ടാങ്കിൽനിന്ന് ഇന്ധനം കുടിച്ച് ആളിക്കത്തിയ തീയണയ്ക്കാൻ അതൊന്നും പോരായിരുന്നു. മൂന്നു പേരെയാണ് അൽപമെങ്കിലും ജീവനോടെ ആശുപത്രിലെത്തിക്കാൻ കഴിഞ്ഞത്. അവരിലൊരാൾ ബിപിൻ റാവത്ത് ആയിരുന്നെന്നു നാട്ടുകാർ കരുതുന്നു. 

ഉച്ചയ്ക്കു രണ്ടു മണിയോടെ എല്ലാവരെയും ആശുപത്രികളിലേക്കു മാറ്റിയെങ്കിലും ഗ്രാമത്തിന്റെ മരണഗന്ധം മാറാൻ ഇനിയുമേറെ കാലമെടുക്കും. അറുപതോളം വീടുകളുള്ള കോളനിയുടെ ഒരറ്റത്താണ് ഹെലികോപ്റ്റർ വീണത്. ഗ്രാമത്തിനു നടുവിലായിരുന്നെങ്കിൽ ദുരന്തവ്യാപ്തി കൂടുമായിരുന്നു. കോളനിയിലെ അവസാന വീട് ശങ്കർ എന്നയാളുടേതാണ്. ഇതിനടുത്തുള്ള കാട്ടിലെ മരത്തിലിടിച്ചാണ് ഹെലികോപ്റ്റർ വീണത്. കോപ്റ്ററിന്റെ ചിറകിന്റെ കഷണം തെറിച്ചുവീണ് വീടിന്റെ ഷീറ്റ് തകർന്നിട്ടുണ്ട്. വീട്ടിലുള്ളവർ ഊട്ടിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. 

അപകടസ്ഥലത്തുനിന്നു പുറത്തേക്കു പോകാൻ വാഹനസൗകര്യം ഇല്ലായിരുന്നു. റോഡ് വരെ അര കിലോമീറ്റർ ചുമന്നാണു മൃതദേഹങ്ങൾ മാറ്റിയത്. എല്ലാം കഴിഞ്ഞു വിങ്ങുന്ന ഹൃദയത്തോടെ നാട്ടുകാർ പറഞ്ഞു– ‘കാപ്പാത്ത മുടിയലയേ’ (രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ) !

മനസ്സ് പറഞ്ഞു, ഈ മുഖം കണ്ടിട്ടുണ്ട്

‘‘വാഹനത്തിൽ കയറ്റുമ്പോൾ മനസ്സ് പറഞ്ഞു: ഈ മുഖം കണ്ടിട്ടുണ്ട്, പക്ഷേ, കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോയെന്ന സങ്കടം ബാക്കി’’– രക്ഷാപ്രവർത്തനത്തിനെത്തിയ എ.ശിവകുമാറിന്റെ നെഞ്ചിലെ കനം കുറയുന്നില്ല. ശിവകുമാർ ഉൾപ്പെടെയുള്ളവരാണ് ജന. ബിപിൻ റാവത്തിനെയും മറ്റു 2 പേരെയും ആശുപത്രിയിലെത്തിച്ചത്. ഉച്ചവിശ്രമത്തിനിടെ സുഹൃത്തിന്റെ ഫോൺ വിളിയാണ് ശിവകുമാറിനെ ദുരന്തമുഖത്തെത്തിച്ചത്. ഇത്ര വലിയ തീയിൽനിന്ന് ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നു തോന്നി. തിരച്ചിലിനിടെ ബിപിൻ റാവത്തിന്റെ മുഖം കണ്ടു. ടിവിയിലും മറ്റും കണ്ടിട്ടുള്ളതിനാൽ പരിചിതമായിരുന്നെങ്കിലും ആരാണെന്നു മനസ്സിലായില്ല. 

ജീവനുണ്ടായിരുന്നു, രണ്ടു പേർക്ക്

രക്ഷാപ്രവർത്തനത്തിനായി പുറത്തുനിന്ന് ആദ്യമെത്തിയത് രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾ. ഹെലികോപ്റ്റർ ഇറങ്ങേണ്ടിയിരുന്ന വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിനോടു (ഡിഎസ്എസ്‌സി) ചേർന്നുള്ള ജിംഖാന ക്ലബ് ഹെലിപ്പാഡിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രനും കുമാറുമാണ് വിവരമറിഞ്ഞു കുതിച്ചെത്തിയത്. 

‘‘ഹെലികോപ്റ്റർ കത്തിയമരുന്നതാണു കണ്ടത്. 50 അടിയോളം ദൂരത്തു രണ്ടുപേർ പൊള്ളലേറ്റു കിടക്കുന്നത് ഒറ്റനോട്ടത്തിൽ കണ്ടു. അവരെ വാരിയെടുത്തു പുറത്തേക്കോടുമ്പോൾ ജീവനുണ്ടായിരുന്നു. 14 പേരെയും പുറത്തെടുക്കുന്നതുവരെ ഞങ്ങൾ അവിടെയുണ്ടായിരുന്നു. പലരുടെയും കയ്യും കാലും ശരീരഭാഗങ്ങളുമൊക്കെ ചിതറിപ്പോയിരുന്നു. എല്ലാം വാരിക്കൂട്ടിയാണ് സ്ട്രെച്ചറിലും തുണിയിലുമൊക്കയായി പുറത്തെത്തിച്ചത്’’ – രാമചന്ദ്രനും കുമാറും പറയുന്നു. 

ഊട്ടിയുടെ മണ്ണിലുറങ്ങുന്നു, സാം മനേക്‌ ഷായും

ഊട്ടി ∙ ഫീൽഡ് മാർഷൽ സാം മനേക്‌ ഷാ അന്ത്യനിദ്ര കൊള്ളുന്ന മണ്ണാണ് ഊട്ടി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിട പറഞ്ഞതും ആ മണ്ണിൽ. സാം മനേക് ഷാ 94–ാം വയസ്സിൽ 2008 ജൂണിലാണ് അന്തരിച്ചത്. വെല്ലിങ്ടൺ മിലിറ്ററി ആശുപത്രിയിലായിരുന്നു അന്ത്യം.

English Summary: Bipin Rawat's chopper crash; rescue operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com