ADVERTISEMENT

ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് എല്ലാ കണ്ണുകളും. മേൽനോട്ടം വഹിക്കുന്ന എയർ മാർഷൽ മാനവേന്ദ്ര സിങ് വ്യോമസേനയിൽ ഏറ്റവും അനുഭവസമ്പത്തുള്ള ഹെലികോപ്റ്റർ പൈലറ്റാണ്. ബെംഗളൂരു ആസ്ഥാനമായ സേനാ പരിശീലന കമാൻഡിന്റെ മേധാവിയായ അദ്ദേഹം, തിരുവനന്തപുരത്തെ ദക്ഷിണ വ്യോമകമാൻഡിന്റെ മുൻ മേധാവിയുമാണ്.  കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷൻ വിഭാഗങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തിൽ അംഗങ്ങളാകും.

അന്വേഷണം ഇങ്ങനെ:1

ഹെലികോപ്റ്റർ തകർന്നത് എങ്ങനെ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉത്തരം തേടുന്ന ആദ്യ ചോദ്യം.

സാധ്യതകൾ മൂന്നാണ്:

1. ചിറക് മലയിലോ മരത്തിലോ ഇടിച്ചതു മൂലം കോപ്റ്റർ നിയന്ത്രണം വിട്ട് താഴേക്കു പതിച്ചു തകരുന്നത്.

2. മൂടൽമഞ്ഞിലകപ്പെട്ടതു മൂലം പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ട് കോപ്റ്റർ മലയിൽ ഇടിച്ചുള്ള അപകടം (സി ഫിറ്റ് – കൺട്രോൾഡ് ഫ്ലൈറ്റ് ഇന്റു ടെറെയ്ൻ)

3. പറക്കുന്നതിനിടെയുള്ള തകർച്ച – കോപ്റ്ററിൽ സ്ഫോടകവസ്തുക്കളുണ്ടെങ്കിൽ അവ പൊട്ടിത്തെറിച്ചതു മൂലമാവാം ഇത്.

helicopter

തകർന്ന വിധം കണ്ടുപിടിക്കുന്നത് ഇങ്ങനെ: 

അപകടസ്ഥലത്തുനിന്നു കോപ്റ്ററിന്റെ എല്ലാ അവശിഷ്ടങ്ങളും ശേഖരിക്കും. അവ സൂലൂരിലെ വ്യോമതാവളത്തിലെത്തിച്ച് കൂട്ടിയോജിപ്പിക്കും. ഓരോ തരം അപകടത്തിലും വ്യത്യസ്ത രീതിയിലാണു കോപ്റ്റർ തകരുക. ‘ഡിസിന്റഗ്രേഷൻ പാറ്റേൺ’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിലൂടെയും അവയിൽ നടത്തുന്ന ഫൊറൻസിക് പരിശോധനയിലൂടെയും തകർന്നതെങ്ങനെയെന്നു വ്യക്തമാകും.

തകരാനുള്ള കാരണമെന്ത് എന്നതാണു രണ്ടാമത്തെ ചോദ്യം. ഇതിനായി മുഖ്യമായും ആശ്രയിക്കുക ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ (ബ്ലാക്ക് ബോക്സ്), കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്നിവയെ. അപകടസ്ഥലത്തുനിന്നു കണ്ടെത്തിയ ഇവ രണ്ടും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. കോപ്റ്റർ റഷ്യൻ നിർമിതമായതിനാൽ, റിക്കോർഡറുകൾക്കു കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ റഷ്യൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. 2014 മാർച്ചിൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ തകർന്ന സി 130 ജെ, 2015 ജൂലൈയിൽ തമിഴ്നാട്ടിൽ തകർന്ന ഡോണിയർ എന്നീ വിമാനങ്ങളുടെ ഫ്ലൈറ്റ് ഡേറ്റ റിക്കോർ‍ഡറുകളിൽനിന്നു വിവരം ശേഖരിക്കാൻ അവ യുഎസിലേക്ക് അയയ്ക്കേണ്ടി വന്നു.

∙ യാത്രയ്ക്കു മുന്നോടിയായി നടന്ന സംഭവങ്ങളും കോപ്റ്ററിന്റെ സാങ്കേതിക വിശദാംശങ്ങളുമാണു തുടർന്നു പരിശോധിക്കുക. ഹെലികോപ്റ്റർ പുറപ്പെട്ട സൂലൂർ വ്യോമതാവളത്തിന്റെ കമാൻഡിങ് ഓഫിസർ, കോപ്റ്ററിൽ അറ്റകുറ്റ പണികൾ നടത്തിയ എൻജിനീയർമാർ എന്നിവരുടെ മൊഴിയെടുക്കും. മോശം കാലാവസ്ഥ വകവയ്ക്കാതെ, കോപ്റ്റർ പറത്താൻ ആര്, എപ്പോൾ തീരുമാനമെടുത്തു എന്നറിയാനാണിത്. കാലാവസ്ഥ മോശമാണെങ്കിൽ വിഐപികളെയും കൊണ്ടുള്ള ഹെലികോപ്റ്റർ യാത്ര അനുവദനീയമല്ല. കോപ്റ്റർ പറത്താൻ ജനറൽ റാവത്ത് നിർബന്ധിച്ചോ എന്നും പരിശോധിക്കും. അങ്ങനെയെങ്കിൽ ത്തന്നെ, അതിനു പൈലറ്റ് വഴങ്ങുന്നതു ചട്ടവിരുദ്ധമാണ്.

∙ ഗ്രേ സോണിലൂടെയുള്ള യാത്ര: നീലഗിരി കുന്നുകൾ സ്ഥിതി ചെയ്യുന്ന കൂനൂർ മേഖലയെ ‘ഗ്രേ സോൺ’ എന്ന ഗണത്തിലാണു വ്യോമസേന ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മണിക്കു ശേഷം കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്ന പ്രദേശം എന്നാണിതിനർഥം. ഇത്തരം സ്ഥലങ്ങളിൽ വിഐപികളുമായി പറക്കുമ്പോൾ, 11നു മുൻപ് ലക്ഷ്യസ്ഥാനത്തെത്തണമെന്നാണ് അലിഖിത നിയമം. സൂലൂരിൽനിന്നു കോപ്റ്റർ പുറപ്പെട്ടത് 11.48നാണ്. ഡൽഹിയിൽനിന്നു റാവത്തും സംഘവും സൂലൂരിലെത്താൻ താമസിച്ചോ എന്നും പരിശോധിക്കും.

helicopter-rawat

അട്ടിമറി: 

അട്ടിമറി സാധ്യത വിരളമാണെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എങ്കിലും, അന്വേഷണ ചട്ടങ്ങളുടെ ഭാഗമായി അക്കാര്യവും പരിശോധിക്കും.

∙ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ മൊഴി: അപകടത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നേരിട്ടു നൽകാൻ കഴിയുന്ന ഏകയാളാണ് വരുൺ. അദ്ദേഹം ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിലെ സേനാ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്താൽ അദ്ദേഹത്തിന്റെ മൊഴിയെടുക്കും.

അപായ സന്ദേശം വന്നില്ല

‘ലാൻഡ് ചെയ്യാൻ താഴുന്നു’ എന്ന സന്ദേശമാണ് കോപ്റ്ററിൽനിന്നു സൂലൂരിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് ഏറ്റവും അവസാനം ലഭിച്ചത്. 11.48 നു പറന്നുയർന്ന കോപ്റ്ററിനു സ്റ്റേഷനുമായുള്ള ബന്ധം 12.08 നു നഷ്ടമായി. അതിന് ഏതാനും നിമിഷം മുൻപാണ് ഈ സന്ദേശം ലഭിച്ചത്. അപകടം മുന്നിൽ കണ്ടിരുന്നെങ്കിൽ പൈലറ്റ് അറിയിക്കുമായിരുന്നു; 

ലാൻഡ് ചെയ്യാൻ താഴ്ന്നപ്പോൾ മൂടൽമഞ്ഞിലേക്കു കയറി കാഴ്ച മറയുകയും മലയിലോ മരത്തിലോ ഇടിക്കുകയും ചെയ്തുവെന്ന സൂചന ശക്തമാണ്. വേഗത്തിൽ നടന്നു പോകുന്നയാളുടെ മുഖത്തേക്ക് പെട്ടെന്നൊരു പുതപ്പു വന്നു വീഴുന്നതു പോലെയാണ് അപ്രതീക്ഷിതമായി മൂടൽമഞ്ഞിലേക്ക് കോപ്റ്ററുമായി കയറുന്ന പൈലറ്റിന്റെ അവസ്ഥ. സേനാ ഭാഷയിൽ ഇതിനെ ‘വൈറ്റ് ഒൗട്ട്’ എന്നാണു വിശേഷിപ്പിക്കുന്നത്. അത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ, പുറത്തുകടക്കാൻ കോപ്റ്റർ ഉയർത്തി ചരിഞ്ഞുപോവുക എന്നതാണ് പൈലറ്റ് ആദ്യം ചെയ്യേണ്ട നടപടി.  കോപ്റ്റർ പറത്തിയ പൈലറ്റ് വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാൻ ഇതു ചെയ്തിരുന്നോ എന്നും പരിശോധിക്കും.

English Summary: Investigation on Chopper crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com