കൂനൂർ ഹെലികോപ്റ്റർ അപകടം: ഡിഎൻഎ പരിശോധന ഇന്നു പൂർത്തിയാകും
Mail This Article
ന്യൂഡൽഹി ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ 4 സൈനികരുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക്കുമാരായ ജിതേന്ദ്ര കുമാർ, ഗുർസേവക് സിങ്, ഹവീൽദാർ സത്പാൽ റായ് എന്നിവരുടെ ഡിഎൻഎ പരിശോധന സേനാ ആശുപത്രിയിൽ തുടരുകയാണ്.
പരിശോധന ഇന്നു പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ പറത്തിയ പൈലറ്റ് വിങ് കമാൻഡർ പൃഥ്വിസിങ് ചൗഹാന്റെ മൃതദേഹം ഇന്നലെ സ്വദേശമായ ആഗ്രയിൽ സംസ്കരിച്ചു. നാട് ചൗഹാന് അന്ത്യാഭിവാദ്യം അർപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ തൊപ്പി മകൻ ധരിച്ചത് കണ്ണീർ കാഴ്ചയായി.
ഇതിനിടെ, ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു. മക്കളായ കൃതികയും തരിണിയുമാണു ഹരിദ്വാറിൽ കർമങ്ങൾ ചെയ്തത്. റാവത്തിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസറായിരുന്ന ലാൻസ്നായിക് ബി.സായി തേജയുടെ സംസ്കാരം ആന്ധ്രപ്രദേശിലെ മദനപള്ളിയിൽ ഇന്നു നടക്കും. കൂനൂർ അപകടത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികൂല കാലാവസ്ഥയിലും സാധ്യമായതെല്ലാം ചെയ്ത കാട്ടേരി ഗ്രാമവാസികൾക്കും വ്യോമസേന നന്ദി അറിയിച്ചു.
Content Highlight: General Bipin Rawat chopper crash dead DNA test