ADVERTISEMENT

ഹൈദരാബാദ് ∙ ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചർച്ചയല്ല, മറിച്ച് ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കുന്നതിലാണ് പാ‍ർട്ടി ഊന്നൽ നൽകേണ്ടതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി കോൺഗ്രസിലവതരിപ്പിക്കേണ്ട കരടു രാഷ്ട്രീയ പ്രമേയത്തിനു കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. താഴേത്തട്ടിലെ ചർച്ചയ്ക്കു ശേഷം പ്രമേയം പാർട്ടി കോൺഗ്രസ് പരിഗണിക്കും. 23-ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുമെന്നു യോഗത്തിനു ശേഷം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു.

ദേശീയതലത്തിൽ കോൺഗ്രസുമായുള്ള കൂട്ടുകെട്ട് പൂർണമായും തള്ളുന്നതിനോടു ബംഗാൾ ഘടകത്തിന് എതിർപ്പാണ്. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിലും നേതാക്കൾ ഉന്നയിച്ചു. എന്നാൽ, കോൺഗ്രസുമായി ദേശീയതലത്തിൽ കൂട്ടുകെട്ടിനെക്കുറിച്ചു ചർച്ച ചെയ്യേണ്ട ആവശ്യം തൽക്കാലം ഇല്ലെന്ന നിലപാടിലേക്കാണ് യോഗം എത്തിയത്. നേരത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിലും ഇതുസംബന്ധിച്ച ധാരണയായിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ വോട്ടുകൾ പരമാവധി ഏകീകരിക്കാനുള്ള ശ്രമം പാർട്ടി നടത്തുമെന്ന് യച്ചൂരി പറഞ്ഞു. യുപി തിരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയെ പിന്തുണയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ബിജെപിക്കെതിരാണ്. ഇന്ത്യയിൽ പ്രാദേശിക സഖ്യങ്ങളാണു പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം വ്യത്യസ്തമാണെന്നും യച്ചൂരി പറഞ്ഞു.

ഇതിനിടെ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും 75 വയസ്സ് പ്രായപരിധി നടപ്പാക്കാനും തീരുമാനമായി. ഇക്കാര്യത്തിൽ വിയോജിപ്പുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി വോട്ടർമാരിൽ സമ്മർദം ചെലുത്തുമെന്നതിനാൽ തിരഞ്ഞെടുപ്പു കമ്മിഷൻ ജാഗ്രത കാട്ടണമെന്നു സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണം. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ തിരഞ്ഞെടുപ്പു ബോണ്ട് വഴി ബിജെപി പണം സ്വരൂപിക്കാൻ ശ്രമിക്കുന്നതിലും അതു ഭീമമായി തിരഞ്ഞെടുപ്പിൽ വിനിയോഗിക്കുമെന്നതിലും ആശങ്കയുണ്ടെന്നും സീതാറാം യച്ചൂരി പറഞ്ഞു.

English Summary: No National Alliance With Congress, Says CPM CC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com