ഞാൻ ദ്രൗപദിയുടെ നാട്ടുകാരി, നാടിന്റെ ചരിത്രം മാറ്റിയെഴുതും; മറുപടിയുമായി അർച്ചന
Mail This Article
ന്യൂഡൽഹി ∙ അപവാദ പ്രചാരണങ്ങളിൽ കുലുങ്ങില്ലെന്നും യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഹസ്തിനപുർ മണ്ഡലത്തിൽ മത്സരിക്കുമെന്നും മോഡലും നടിയുമായ അർച്ചന ഗൗതം (26) പ്രഖ്യാപിച്ചു. ‘ഭയപ്പെടരുത്, കരുത്തോടെ നിൽക്കണം’ എന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ തനിക്ക് ശക്തി പകർന്നതായു 2018ലെ മിസ് ബിക്കിനി ആയ അർച്ചന പറഞ്ഞു.
പടിഞ്ഞാറൻ യുപിയിലെ ഗ്രാമീണ മേഖലയിൽ നിന്നാണ് അർച്ചന വരുന്നത്. അർച്ചന മത്സരിക്കും എന്ന അറിയിപ്പ് വന്നതോടെ, ബിക്കിനി ധരിച്ച മോഡലിന്റെ പഴയ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ തുടർച്ചയായ അധിക്ഷേപം ഉണ്ടായി. അഖില ഭാരത് ഹിന്ദു മഹാസഭയും ബിജെപിയുമാണു അർച്ചനയ്ക്കെതിരെ പ്രചാരണം ശക്തമാക്കിയത്.
ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഹസീന പാർകർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അർച്ചന കഴിഞ്ഞ നവംബറിലാണ് കോൺഗ്രസിൽ ചേർന്നത്. മിസ് കോസ്മോസ് വേൾഡ് (2018) മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
‘ കൗരവരുടെ രാജധാനിയായിരുന്നു ഹസ്തിനപുരി. ദ്രൗപദിയുടെ ശാപം കാരണമാണ് ഈ പ്രദേശം അഭിവൃദ്ധിപ്പെടാത്തതെന്നാണ് നാട്ടുകാർ കരുതുന്നത്. ദ്രൗപദിയുടെ ആ ചരിത്രം ഞാൻ മാറ്റിയെഴുതും’– ജേർണലിസത്തിൽ ഡിഗ്രിയുള്ള അർച്ചന പറഞ്ഞു. ബിജെപിയുടെ ദിനേശ് കാർത്തിക്കാണു സിറ്റിങ് എംഎൽഎ. കോൺഗ്രസിനു മത്സരിക്കാൻ ആളെക്കിട്ടാത്തതിനാലാണ് അർച്ചനയെ സ്ഥാനാർഥിയാക്കിയതെന്നാണു ബിജെപിയുടെ വാദം.
English Summary: Congress UP candidate Archana Gautam on election