ADVERTISEMENT

ന്യൂഡൽഹി ∙ മുന്നാക്ക വിഭാഗങ്ങളുമായി മത്സരിച്ചു തുല്യത നേടുന്നതിൽ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന തടസ്സങ്ങൾ ഒഴിവാക്കാനാണ് സംവരണം പോലുള്ള പ്രത്യേക വ്യവസ്ഥകളെന്നു സുപ്രീം കോടതി വ്യക്തമാക്കി. മെച്ചപ്പെട്ട വിദ്യാഭ്യാസവും പരീക്ഷയ്ക്കുള്ള പരിശീലനവും മാത്രമല്ല, കുടുംബാന്തരീക്ഷവും മുന്നാക്ക വിഭാഗ വിദ്യാർഥികൾ അനുഭവിക്കുന്ന ആനുകൂല്യങ്ങളാണ്.

ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ ക്വോട്ടയിൽ 27% സംവരണം നടപ്പാക്കിയതു ശരിവച്ച വിധിയിൽ സംവരണവും മെറിറ്റും സംബന്ധിച്ച നിലപാട് കോടതി വിശദീകരിച്ചു. ബിരുദം നേടുന്നതോടെ പിന്നാക്കാവസ്ഥ അപ്രത്യക്ഷമാകില്ലെന്നും പിജി കോഴ്സുകളിലെ സംവരണം ശരിവച്ചു കോടതി പറഞ്ഞു.

മത്സരപ്പരീക്ഷയിലെ മികച്ച വിജയത്തിനോ ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം നേടുന്നതിനോ കഠിനാധ്വാനവും അർപ്പണബോധവും വേണ്ട എന്നർഥമില്ല. എന്നാൽ, മെറിറ്റ് വ്യക്തിയുടെ സ്വന്തം സൃഷ്ടിയല്ല. തങ്ങൾ സൃഷ്ടിച്ചതല്ലാത്ത തടസ്സങ്ങൾ കാരണം പുരോഗതി സാധ്യമാകാത്തവരെ തരംതാഴ്ത്തുന്നതാണ് മെറിറ്റിന്റെ മാനദണ്ഡങ്ങൾ. മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് നിശ്ചയിക്കുന്ന രീതിയിൽ ആഴത്തിലുള്ള പരിശോധന ആവശ്യമാണ്.

ഉയർന്ന മാർക്ക് നേടുന്ന വ്യക്തി തന്റെ കഴിവു നല്ല കാര്യങ്ങൾക്കു വിനിയോഗിക്കുന്നില്ലെങ്കിൽ, മെറിറ്റ് ഉള്ളയാൾ എന്നു വിളിക്കാനാവില്ല. നടപടികളിലെ ഒൗചിത്യം, പൊതുസേവന താൽപര്യം തുടങ്ങിയവയും മെറിറ്റിന്റെ മാനദണ്ഡമാകണം. അതു മത്സരപ്പരീക്ഷയിലൂടെ വിലയിരുത്താനാവില്ല. 

പരീക്ഷകൾ മത്സരത്തിനു തുല്യ അവസരം ഉറപ്പാക്കുമ്പോൾ, ആ അവസരത്തിന്റെ നേട്ടമെടുക്കാൻ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കുന്നതാണ് സംവരണം. മെറിറ്റിനെ വ്യക്തിയുടെ കഴിവു മാത്രമായി ചുരുക്കരുത്; അതു തുല്യത പ്രോൽസാഹിപ്പിക്കുന്നതുമാവണം. അതു ഭരണഘടനാപരമായ മൂല്യമാണ്– കോടതി വിശദീകരിച്ചു.

മുന്നാക്ക, പിന്നാക്ക സാഹചര്യം ‌മനസ്സിലാക്കണം

ആശയവിനിമയശേഷി, ഉച്ചാരണം, പുസ്തകങ്ങളുടെ ലഭ്യത തുടങ്ങിയവ മുന്നാക്ക വിദ്യാർഥികൾക്കു ലഭിക്കുന്ന ‘സാംസ്കാരിക മൂലധന’മാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ മൂലധനത്തിലൂടെ കുടുംബത്തിന്റെ സ്ഥിതിക്കുചേർന്ന ഉന്നത വിദ്യാഭ്യാസവും പദവിയും നേടാനുള്ള പരോക്ഷ പരിശീലനം കുട്ടിക്കു ലഭിക്കുന്നു. പിന്നാക്ക വിദ്യാർഥികളുടെയും ആദ്യ തലമുറ പഠിതാക്കളുടെയും സ്ഥിതി ഇതല്ല. ഇവർക്കു മുന്നാക്കക്കാർക്ക് ഒപ്പമെത്താൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. കുടുംബ സാഹചര്യം, സാമൂഹിക ബന്ധങ്ങൾ, പൈതൃകമായി ലഭിക്കുന്ന നൈപുണ്യങ്ങൾ തുടങ്ങിയവയെ ‘മെറിറ്റ്’ എന്നു കണക്കാക്കുമ്പോൾ സാമൂഹിക വേർതിരിവുകൾ ഊട്ടിയുറപ്പിക്കപ്പെടുന്നു.

സംവരണമുള്ള വിഭാഗത്തിലെ ചിലർ പിന്നാക്കാവസ്ഥയിൽ അല്ലായിരിക്കാം, സംവരണില്ലാത്ത വിഭാഗത്തിലെ ചിലർ പിന്നാക്കാവസ്ഥ നേരിടുന്നുമുണ്ടാകാം. സാഹചര്യങ്ങളും ഭാഗ്യവും ഉൾപ്പെടെ അതിനു കാരണങ്ങളാകാം. അതിന്റെ പേരിൽ പൊതുവിൽ ദുർബല വിഭാഗങ്ങൾക്ക് സംവരണം മൂലം ലഭിക്കുന്ന നേട്ടം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

English Summary: Supreme Court about reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com