പൊതുമേഖലാ വിറ്റഴിക്കൽ: ലക്ഷ്യം വീണ്ടും കുറച്ചു
Mail This Article
ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യ വയ്ക്കുന്ന തുക വീണ്ടും കുറച്ചു. ഈ സാമ്പത്തികവർഷം 1.75 ലക്ഷം കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 78,000 കോടിയാക്കി. അടുത്ത സാമ്പത്തിക വർഷം 65,000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. 2022–23 ൽ ലക്ഷ്യമിട്ടിരിക്കുന്ന തുക ഇത്തവണത്തെ പുതുക്കിയ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 16.6 ശതമാനം കുറവാണ്. നിലവിൽ 12,030 കോടി രൂപയാണ് ഓഹരിവിറ്റഴിക്കലിലൂടെ കേന്ദ്രത്തിനു ലഭിച്ചത്.
ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രഥമ ഓഹരി വിൽപന ഉടൻ നടക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എൽഐസിയുടെ ഓഹരികൾ മാർച്ച് 31നു മുൻപ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ എൽഐസി വഴി ഉദ്ദേശിച്ചതുപോലെ ധനസമാഹരണം നടക്കില്ലെന്ന ചിന്തയിലാകാം ലക്ഷ്യം കുറച്ചതെന്നും സാമ്പത്തിക വിദഗ്ധർക്കിടയിൽ അഭിപ്രായമുണ്ട്.
English Summary: Disinvestment target slashed