ഗതിശക്തിയും തുണച്ചില്ലെങ്കിൽ ഗതിമുട്ടും
Mail This Article
തിരുവനന്തപുരം / ന്യൂഡൽഹി ∙ ജിഎസ്ടി നഷ്ടപരിഹാരം നീട്ടുക, കടമെടുപ്പു പരിധി ഉയർത്തുക, സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകുക തുടങ്ങി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതൊന്നും കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ല. എന്നാൽ, സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ ഇൗ വർഷം നൽകുന്ന 18,000 കോടി രൂപ കേന്ദ്രം അടുത്ത വർഷം ഒറ്റയടിക്ക് ഒരു ലക്ഷം കോടിയാക്കിയിട്ടുണ്ട്. കേരളത്തിന് ഇച്ഛാശക്തിയുണ്ടെങ്കിൽ ഇതിന്റെ വിഹിതം വാങ്ങിയെടുക്കാം. 3000 കോടി രൂപയുടെ പദ്ധതികളെങ്കിലും ഇൗ വകയിൽ നടപ്പാക്കാമെങ്കിലും ‘പിഎം ഗതിശക്തി’ പാക്കേജുമായി ഒത്തുപോകുന്നതാണെന്ന് ഉറപ്പാക്കേണ്ടിവരും.
സിൽവർലൈൻ പദ്ധതിയെയും വേണമെങ്കിൽ ‘പിഎം ഗതിശക്തി’ക്കു കീഴിൽ കൊണ്ടുവന്ന് അനുമതി തേടാം. 63,940 കോടി രൂപയുടെ പദ്ധതിക്ക് 2150 കോടിയുടെ കേന്ദ്ര സഹായം മാത്രമാണു കേരളം ഡിപിആറിൽ (വിശദ പദ്ധതിരേഖ) ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേയിൽനിന്നു 975 കോടി രൂപ വിലമതിക്കുന്ന ഭൂമിയും വേണ്ടിവരും.
കേരളത്തിലെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 450 കോടി രൂപ വകയിരുത്തി. പ്രളയം അതിജീവിക്കാൻ കെൽപുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണിത്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനു കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 1957.05 കോടി രൂപയ്ക്ക് കേന്ദ്ര മന്ത്രിസഭ ഇനിയും അംഗീകാരം നൽകാത്തതിനാൽ ഇത്തവണ കൂടുതൽ തുക വകയിരുത്തിയിട്ടില്ല.
വില കൂടും
∙ കുട
∙ ഇറക്കുമതി ചെയ്യുന്ന ഹെഡ്ഫോൺ, ഇയർഫോൺ, ലൗഡ് സ്പീക്കർ, സ്മാർട് മീറ്റർ, ഇമിറ്റേഷൻ ആഭരണങ്ങൾ, സോളർ സെൽ, സോളർ മൊഡ്യൂൾ
∙ എക്സ്റേ യന്ത്രം
∙ ഇലക്ട്രോണിക് കളിപ്പാട്ട ഘടകങ്ങൾ
∙ ചെരുപ്പ്, വസ്ത്രം തുടങ്ങിയവയ്ക്ക് ഇറക്കുമതി ചെയ്യുന്ന യന്ത്ര ഘടകങ്ങൾ വില കുറയും
∙ കട്ട് ആൻഡ് പോളിഷ്ഡ് വജ്രം, രത്നക്കല്ലുകൾ
∙ മെഥനോൾ
∙ അസെറ്റിക് ആസിഡ്
∙ മൊബൈൽ ചാർജർ
∙ മൊബൈൽ ഫോൺ, ക്യാമറ ലെൻസ്
∙ ‘കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുകയാണു കേന്ദ്ര ബജറ്റ് ചെയ്തിരിക്കുന്നത്.’ – മുഖ്യമന്ത്രി പിണറായി വിജയൻ
Content Highlight: Union Budget 2022