ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) നിക്ഷേപങ്ങളിലെ തൊഴിലുടമ വിഹിതത്തിന് നികുതിയിളവ് 14% ആയി ഉയർത്തി ബജറ്റ് പ്രഖ്യാപനം. ഇതുവരെ സംസ്ഥാന ജീവനക്കാർക്കുള്ള ഇളവ് 10 ശതമാനവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് 14 ശതമാനവും ആയിരുന്നു. പുതിയ പരിഷ്കാരത്തോടെ കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ഇളവ് തുല്യമായതായി ധനമന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയിലെ നിക്ഷേപകർക്കുള്ള ഇളവ് പരിധി 10% ആയി തുടരും. ഇതേസമയം, പുതിയ പരിഷ്കാരം കേരളത്തിലെ ജീവനക്കാർക്കു ഗുണം ചെയ്യില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലേക്ക് സർക്കാർ വിഹിതമായി കേരളം ഇപ്പോഴും 10% തുക മാത്രം നൽകുന്നതാണു കാരണം. കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും സർക്കാർ വിഹിതം 14% ആക്കി വർധിപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം കേരളം ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ബലം പിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ സർക്കാർ നിയോഗിച്ച കമ്മിറ്റി, പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാരിന്റെ വിഹിതം 14% ആക്കാൻ ശുപാർശ ചെയ്ത് 9 മാസം മുൻപ് റിപ്പോർട്ട് സമർ‌പ്പിച്ചിട്ടും ധനവകുപ്പ് പരിഗണിച്ചിട്ടില്ല. പെൻഷൻ പദ്ധതിയിലേക്കു സർക്കാർ വിഹിതം 14% ആക്കി 2019ൽ തന്നെ കേന്ദ്രം ഉത്തരവു പുറപ്പെടുവിച്ചതാണ്. 14% തുകയ്ക്കുള്ള നികുതി കിഴിവും അനുവദിച്ചു. പിന്നാലെ പല സംസ്ഥാനങ്ങളും 14% ആയി വിഹിതം ഉയർത്തിയെങ്കിലും 10% മാത്രമേ നികുതി ഇളവിനായി പരിഗണിക്കുന്നുണ്ടായിരുന്നുള്ളൂ.

പങ്കാളിത്ത പെൻഷൻ നിക്ഷേപത്തിനു പരമാവധി 50,000 രൂപയാണ് നികുതി കിഴിവിനുള്ള ഇപ്പോഴത്തെ പരിധി. ഇത് ഉയർത്തുക കൂടി ചെയ്താലേ ബജറ്റിലെ പ്രഖ്യാപനം കൊണ്ട് കാര്യമായ ഗുണമുണ്ടാകൂ. 50,000 എന്ന പരിധി എടുത്തുകളഞ്ഞ് പകരം 14% തുക മുഴുവനായും ഇളവിനായി പരിഗണിക്കുമോ എന്ന് ഉത്തരവിറങ്ങുമ്പോഴേ അറിയാനാകൂ. സംസ്ഥാനത്തെ 5.25 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.60 ലക്ഷം പേരാണു പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലുള്ളത്.

കേന്ദ്രബജറ്റിൽ ഇപിഎസിനായി 8485 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളെ ‘ഇ– ശ്രം’ പോർട്ടലിനു കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിക്ക് 500 കോടി രൂപയും നീക്കിവച്ചു.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com