ADVERTISEMENT

ന്യൂഡൽഹി∙ ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ എമർജൻസി ക്രെഡിറ്റ്‌ലൈൻ ഗാരന്റി സ്കീം (ഇസിഎൽജിഎസ്) 2023 മാർച്ച് വരെ നീട്ടി. ആതിഥേയ വ്യവസായ (ഹോസ്പിറ്റാലിറ്റി) മേഖലയ്ക്കു വേണ്ടി 50,000 കോടി രൂപ കൂടി വകയിരുത്തി. ഇതോടെ മൊത്തം തുക 5 ലക്ഷം കോടിയായി.

നിലവിലുണ്ടായിരുന്ന 4.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഈ മാർച്ച് 31 വരെയായിരുന്നു. ഇതുവരെ 2.9 ലക്ഷം കോടി രൂപ വായ്പയായി നൽകി. പദ്ധതി നീട്ടിയതോടെ 2023 മാർച്ച് വരെ 2 ലക്ഷം കോടിയുടെ അധിക വായ്പ ലഭിക്കും.

ബാങ്ക് വായ്പയിൽ ബാധ്യതയുള്ള തുകയുടെ 20% തുക എമർജൻസി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25% പലിശ നിരക്കിൽ നൽകുന്നതാണു പദ്ധതി. തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയമുണ്ട്, തുടർന്ന് 4 വർഷംകൊണ്ട് തിരിച്ചടയ്ക്കണം. വിവരങ്ങൾക്ക്: www.eclgs.com

സംരംഭ പുനരുജ്ജീവന പദ്ധതിക്ക് 2 ലക്ഷം കോടി

കിട്ടാക്കടം ആയി മാറിയവയടക്കം സാമ്പത്തികമായി ഞെരുക്കം നേരിടുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ‘ആത്‌മനിർഭർ’ പദ്ധതിയിൽ കൊണ്ടുവന്ന സഹായപദ്ധതിയായ “ക്രെഡിറ്റ് ഗാരന്റി ഫോർ സബോർഡിനേറ്റഡ് ഡെറ്റ്’ പുനരുജ്ജീവിപ്പിക്കാൻ 2 ലക്ഷം കോടി രൂപ അനുവദിച്ചു. വേണ്ടത്ര അവബോധവും പ്രചാരവും ലഭിക്കാത്തതുമൂലം പദ്ധതി വിജയിച്ചിരുന്നില്ല. ചെറുകിട സംരംഭകരെ സഹായിക്കാനുള്ള റാംപ് (റെയിസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ്) എന്ന പദ്ധതി 5 വർഷത്തേക്ക് നടപ്പാക്കുമെന്നും ബജറ്റ് പറയുന്നു. 6,000 കോടി രൂപയുടേതാണു പദ്ധതി.

പോർട്ടലുകൾ ബന്ധിപ്പിക്കും

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള ‘ഉദ്യം’ പോർട്ടൽ, അസംഘടിത തൊഴിലാളികളുടെ ദേശീയ ഡേറ്റാബേസ് ആയ ഇ–ശ്രം, തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ കരിയർ സർവീസ് (എൻസിഎസ്), ആത്മനിർഭർ സ്കിൽഡ് എംപ്ലോയി–എംപ്ലോയർ മാപ്പിങ് (അസീം) എന്നിവ തമ്മിൽ ബന്ധിപ്പിക്കും.

ടൂറിസത്തിന് പുനർജനി

കൊച്ചി∙ പ്രവർത്തന മൂലധനത്തിനു മാർഗമില്ലാതെ വിഷമിക്കുന്ന ചെറുകിട വ്യവസായ സംരംഭകർക്ക്  ഇസിഎൽജിഎസ് പദ്ധതി നീട്ടിയത് ആശ്വാസമായി. ഹോസ്പിറ്റാലിറ്റി രംഗത്തിനു 50,000 കോടി രൂപ നീക്കിവച്ചത് തളർന്നു കിടക്കുന്ന ടൂറിസത്തിനു പുനരുജ്ജീവനമാകും.

നിലവിൽ വായ്പയെടുത്തിട്ടുള്ളവർക്ക് ഈട് ഇല്ലാതെ വായ്പത്തുകയുടെ 20% കൂടി ലഭിക്കുന്നത് കോവിഡ് കാലത്ത് ബിസിനസ് മാന്ദ്യം നേരിട്ട സംരംഭങ്ങൾക്ക് ആശ്വാസമാണ്. ഇത്രയും തുക നിശ്ചിത പരിധിക്കുള്ളിൽ നൽകിയിരിക്കണം എന്നുള്ളതിനാൽ ബാങ്കുകൾക്കു വായ്പ വിതരണം ചെയ്തേ മതിയാകൂ.

ചെറുകിട വ്യവസായ രംഗത്ത് കേരളത്തിന് ഏറ്റവും ആവശ്യം ബാങ്ക് വായ്പയാണ്. സംസ്ഥാനത്തെ 1.5 ലക്ഷം ചെറുകിട സംരംഭങ്ങളിൽ 90 ശതമാനവും ഒരു കോടിയിൽ താഴെ നിക്ഷേപമുള്ള സൂക്ഷ്മ (മൈക്രോ) സംരംഭങ്ങളുമാണ്. കേന്ദ്ര ബജറ്റിൽ 2 ലക്ഷം കോടി വായ്പയ്ക്കായി നീക്കി വയ്ക്കുമ്പോൾ അത് പ്രയോജനപ്പെടുന്നതും ഈ വിഭാഗത്തിനാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com