ADVERTISEMENT

പനജി (ഗോവ) ∙ വിജയിച്ചാൽ കൂറുമാറില്ലെന്ന് ഗോവയിലെ കോൺഗ്രസിന്റെ 37 സ്ഥാനാർഥികളും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയെടുത്തു. ഇവർക്കൊപ്പം സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ 3 സ്ഥാനാർഥികളും സത്യവാങ്മൂലം എഴുതി നൽകി. 

കഴിഞ്ഞതവണ തിരഞ്ഞെടുക്കപ്പെട്ട 17 എംഎൽഎമാരിൽ 15 പേരും കൂറുമാറിയ സംഭവത്തിന്റെ നാണക്കേട് മാറ്റാനും സ്ഥാനാർഥികളെ ഒപ്പം നിർത്താനും വോട്ടർമാരുടെ വിശ്വാസം ആർജിക്കാനുമാണ് കോൺഗ്രസ് ശ്രമം. നേരത്തെ, കോൺഗ്രസ് സ്ഥാനാർഥികളുമായി പാർട്ടി സംസ്ഥാന ഘടകം ക്ഷേത്രത്തിലും പള്ളിയിലും മസ്ജിദിലുമെത്തി സമാന പ്രതിജ്ഞയെടുത്തിരുന്നു. ഗോവയിൽ ബിജെപി അടക്കമുള്ള പാർട്ടികളിൽ നിന്ന് കൂറുമാറ്റങ്ങൾ ഉണ്ടായെങ്കിലും ഏറ്റവുമധികം നഷ്ടമുണ്ടായത് കോൺഗ്രസിനാണ്. 

ഇന്നലെ ഗോവയിലെത്തിയ രാഹുൽ ഗാന്ധി വാസ്‌കോ മേഖലയിൽ വീടുവീടാന്തരം കയറി പ്രചരണം നടത്തി. തുടർന്ന് ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലമായ സാൻക്വിലിമിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഗോവയിലെ പാർട്ടി നിരീക്ഷകൻ പി. ചിദംബരം എന്നിവരെ കൂടാതെ കോൺഗ്രസിന്റെ അവശേഷിക്കുന്ന 2 എംഎൽഎമാരും മുൻ മുഖ്യമന്ത്രിമാരുമായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

കോൺഗ്രസ് പ്രകടന പത്രിക രാഹുൽ പുറത്തിറക്കി. ഇന്ധനവില 80 രൂപയിൽ നിയന്ത്രിച്ചു നിർത്തുമെന്നും 30% സർക്കാർ ജോലികൾ വനിതകൾക്കു നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. 

ഇതിനിടെ, പട്ടിക വിഭാഗങ്ങളെ ആകർഷിക്കുന്നതിനു വേണ്ടി ആംആദ്മി പാർട്ടി എട്ടിന മാർഗരേഖ പുറത്തിറക്കി. അവർക്കായി സൗജന്യ ആതുരസേവനങ്ങൾ, മികച്ച വിദ്യാഭ്യാസം, മികച്ച വിദ്യാലയങ്ങൾ എന്നിവയാണ് വാഗ്ദാനം. ഇൗ മാസം 14നാണ് ഗോവയിൽ വോട്ടെടുപ്പ്. 

English Summary: Goa Congress candidates take 'anti-defection' oath in Rahul Gandhi's presence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com