ADVERTISEMENT

ഗുജ്ജർബസ്തി ഗ്രാമം കാത്തിരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ ഗ്രാമീണരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഹരിദ്വാർ റൂറൽ നിയമസഭാ മണ്ഡലത്തിലെ ഈ ഗ്രാമത്തിലുള്ളവർ കാത്തിരിക്കുന്നത് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്റെ മകൾ അനുപമയെ ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അച്ഛനെ കൈവിട്ട മണ്ഡലത്തിൽ വിജയംതേടിയിറങ്ങിയിരിക്കുകയാണ് മകൾ. ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിലാണ് ഇത്തവണ ജനവിധി തേടുന്നത്. 

ഹരിദ്വാറിൽനിന്നു 30 കിലോമീറ്ററോളം അകലെയാണ് ഗുജ്ജർബസ്തി. കൃഷിയും കാലിമേയ്ക്കലുമാണ് ഗ്രാമത്തിലെ മിക്കവരുടെയും തൊഴിൽ. ‘ഇത്രനാളായിട്ടും നിങ്ങൾക്ക് വസ്തുവിന് ഉടമസ്ഥാവകാശം കിട്ടിയോ?’ എന്ന് കോൺഗ്രസ് നേതാവ് ജാക്കിറിന്റെ ചോദ്യത്തിനു മുന്നിൽ ഗ്രാമവാസികൾ ഒരുവേള നിശ്ശബ്ദരായി. ‘അച്ഛൻ മുഖ്യമന്ത്രിയും മകൾ നമ്മുടെ സ്വന്തം എംഎൽഎയുമാവുന്ന കാലം വിദൂരമല്ല’ എന്ന് ജാക്കിർ പ്രഖ്യാപിച്ചതോടെ നിശ്ശബ്ദത ആരവമായി മാറി. 

ദൂരെ വാഹനനിര കണ്ടതോടെ സദസ്സിളകി. ഹരീഷ് റാവത്തിനും അനുപമയ്ക്കും മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം വരവേറ്റു. ജനങ്ങളുടെ പ്രതികരണം ഏറെ സന്തോഷം നൽകുന്നുവെന്നും ജയിച്ചാൽ മുഖ്യപരിഗണന മണ്ഡലത്തിന്റെ വികസനത്തിനാണെന്നും അനുപമ റാവത്ത് ‘മനോരമ’യോട് പറഞ്ഞു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് അനുപമ റാവത്ത്.

കോൺഗ്രസിന്റെ പതാകകൾ കെട്ടി അലങ്കരിച്ച വേദിയിൽ അനുപമ റാവത്തിന്റെ മറുപടിപ്രസംഗം ലളിതമായിരുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ തോൽപിക്കാൻ സമയമായെന്നും കോൺഗ്രസിനെ ഭരണത്തിലെത്തിക്കാൻ ഏവരും പോളിങ് ബൂത്തിലെത്തണമെന്നും അഭ്യർഥിച്ച് കൈകൂപ്പി വണങ്ങി മടക്കം. 

ബിജെപി സ്ഥാനാർഥിയോട് 2017ലെ തിരഞ്ഞെടുപ്പിൽ 12,278 വോട്ടുകൾക്കാണ് ഹരീഷ് റാവത്ത് പരാജയപ്പെട്ടത്. ബിഎസ്പി സ്ഥാനാർഥി നേടിയ 18,383 വോട്ടുകൾ കോൺഗ്രസിനു തിരിച്ചടിയായി. ബിജെപി സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യതീശ്വരാനന്ദിനെ കൂടാതെ എഎപി സ്ഥാനാർഥി നരേഷ് ശർമയും മണ്ഡലത്തിൽ സജീവമാണ്.

Content Highlight: Uttarakhand Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com