ADVERTISEMENT

പനജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് 5 ദമ്പതിമാർക്ക് കുടുംബകാര്യം കൂടിയാണ്. 40 അംഗ നിയമസഭയിലേക്ക് ഇവരെല്ലാം ജയിച്ചുവന്നാൽ 10 ‘ഫാമിലി സീറ്റു’കൾ നിരത്തേണ്ടിവരും. 2 ജോടികൾക്ക് സീറ്റ് നൽകി ബിജെപിയാണ് മുന്നിൽ. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഓരോ ദമ്പതികളെ മത്സരക്കളത്തിലിറക്കി. ഭർത്താവ് ബിജെപി സ്ഥാനാർഥിയും ഭാര്യ സ്വതന്ത്രയുമായി മറ്റൊരു ജോടി കൂടി മത്സരരംഗത്തുണ്ട്.

ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ വിശ്വജിത് റാണെയും ഭാര്യ ദിവ്യയുമാണ് ഇതിൽ താരപ്രഭയുളള സ്ഥാനാർഥി ദമ്പതികൾ. വിശ്വജിത് വാൽപോയ് മണ്ഡലത്തിലും ഭാര്യ തൊട്ടടുത്ത പോരിമിലും മത്സരിക്കുന്നു. പനജിയിൽ ഉത്പൽ പരീക്കർക്കെതിരെ മത്സരിക്കുന്ന ബാബുഷ് മൊൺസരാറ്റെയും തൊട്ടടുത്ത തലെയ്ഗാവിൽ ജനവിധി തേടുന്ന ജെനിഫറുമാണ് ബിജെപി പട്ടികയിലെ അടുത്ത ദമ്പതികൾ. ഇരുവരും 2019ൽ മറ്റ് 8 പേർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയവർ.

ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്‌ലേക്കർ ബിജെപി സ്ഥാനാർഥിയായി ക്യൂപെം മണ്ഡലത്തിൽ മത്സരിക്കുമ്പോൾ സാൻഗ്വെം മണ്ഡലത്തിൽ സ്വതന്ത്രയായി ജനവിധി തേടുകയാണ് പത്നി സാവിത്രി. 2017ൽ കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു ഇരുവരും. വിജയിച്ച ചന്ദ്രകാന്ത് പ്രാദേശിക നേതാവായ ഭാര്യയ്ക്കൊപ്പം 2019 ൽ ബിജെപി ക്യാംപിലേക്കു നീങ്ങി. ഇത്തവണ പാർട്ടി സീറ്റ് നിഷേധിച്ചതോടെയാണ് സാവിത്രി ബിജെപി വിട്ടത്.

സുന്ദരമായ ബീച്ചുകളുള്ള കലാൻഗുട്ടെ മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന മൈക്കിൾ ലോബോയും തൊട്ടടുത്തുള്ള സിയോലിമിൽ ജനവിധി തേടുന്ന ദെലിലയുമാണ് കോൺഗ്രസ് പട്ടികയിലെ ദമ്പതികൾ. ഇപ്പോഴത്തെ ബിജെപി സർക്കാരിൽ നിന്ന് മന്ത്രിസ്ഥാനം രാജിവച്ചാണ് മൈക്കിൾ ലോബോ കോൺഗ്രസ് ക്യാംപിലേക്കു മാറിയത്. ഭാര്യയ്ക്കു സീറ്റ് നൽകാൻ ബിജെപി വിസമ്മതിച്ചതാണ് കൂറുമാറ്റത്തിനു കാരണം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി അൽഡോന മണ്ഡലത്തിൽ കിരൺ കണ്ഡോൽക്കറും തിവിമിൽ ഭാര്യ കവിത കണ്ഡോൽക്കറും ജനഹിതം തേടുന്നു. ഗോവ ഫോർവേഡ് പാർട്ടിയിൽ നിന്നാണ് ഇവർ തൃണമൂലിൽ ചേർന്നത്.

English Summary: 5 Couples Get Tickets For Goa Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com