ADVERTISEMENT

പതിമൂന്നാം വയസ്സിൽ ‘യൂറേഷ്യ’ എന്ന ഹോട്ടലിലെ അടുക്കളജോലിയിൽനിന്നാണു മന്ത്രിപദം വരെയുള്ള മൈക്കിൾ ലോബോയുടെ യാത്രയുടെ തുടക്കം. വിശപ്പിനോളം വലിയ വെല്ലുവിളി ജീവിതത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാർട്ടി മാറിയുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പു പോരാട്ടമൊക്കെ ലോബോയ്ക്കു നിസ്സാരമാണ്. 

നിലവിലെ ബിജെപി സർക്കാരിൽനിന്നു മന്ത്രിസ്ഥാനം രാജിവച്ച് കോൺഗ്രസ് ടിക്കറ്റിലാണു കലൻഗുട്ടെ മണ്ഡലത്തിൽ ലോബോ ജനവിധി തേടുന്നത്. ഭാര്യയും കലൻഗുട്ടെയിലെ സർപഞ്ചുമായ ദെലിലയ്ക്കു ബിജെപി സീറ്റ് നിഷേധിച്ചതാണ് ലോബോ പാർട്ടി വിടാൻ കാരണം. കോൺഗ്രസ് ഇരുവർക്കും സീറ്റു വച്ചു നീട്ടി. കലൻഗുട്ടെയുടെ തൊട്ടടുത്ത സിയോലിമിൽ ദലീല ലോബോയും മത്സരിക്കുന്നു. 

2 പ്രധാന നേതാക്കൾ പൊഴിഞ്ഞതിൽ ഒതുങ്ങുന്നില്ല ബിജെപിയുടെ നഷ്ടം. ഇവരുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബർദേസ് താലൂക്കിലെ ഏഴിൽ അഞ്ചു മണ്ഡലങ്ങളും ലോബോയുടെ സ്വാധീനമേഖലകളാണ്. 

പാർട്ടികൾക്കപ്പുറമാണ് നേതാക്കൾക്ക് ഗോവൻ രാഷ്ട്രീയത്തിലെ സ്വാധീനമെന്നതിനാൽ ലോബോയുടെ പടിയിറക്കം 5 മണ്ഡലങ്ങളിൽ ബിജെപിക്കു വെല്ലുവിളിയുയർത്തുന്നു. അദ്ദേഹത്തിന്റെ വരവ് കോൺഗ്രസിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. 

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാനായാൽ ലോബോ കിങ് മേക്കറാകും. ക്രിസ്ത്യൻ ബെൽറ്റിൽ വലിയ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. തിരഞ്ഞെടുപ്പു സത്യവാങ്മൂലം അനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയാണ് അദ്ദേഹം – 84 കോടി രൂപയാണ് സ്വത്ത്. 13–ാം വയസ്സിൽ ഹോട്ടലിൽ പാത്രം കഴുകാൻ നിന്ന പയ്യൻ ഇന്ന് കലൻഗുട്ടെ മേഖലയിലെ ഏറ്റവും വലിയ ഹോട്ടൽ മുതലാളിമാരിലൊരാളാണ്. 

2007 ൽ കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമായാണ് രാഷ്ട്രീയത്തിലെ തുടക്കം. പിന്നീട്, മനോഹർ പരീക്കറിന്റെ ശിഷ്യത്വം സ്വീകരിച്ച് ബിജെപിയിലെത്തി. 2012 ലും 2017 ലും കലൻഗുട്ടെയിൽ ജയിച്ചു. ഇതു മൂന്നാമങ്കം. 

Content Highlight: Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com