ADVERTISEMENT

മണിപ്പുരിലെ കിങ്മേക്കറല്ല, കിങ് ആകാനുള്ള ശ്രമത്തിലാണ് മേഘാലയ മുഖ്യമന്ത്രിയും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കൊൺറാഡ് സാങ്മ. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പിന്തള്ളി ബിജെപിയെ അധികാരത്തിലെത്തിച്ചതിൽ നിർണായക പങ്കു വഹിച്ചത് കൊൺറാഡ് സാങ്മയും എൻപിപിയുമായിരുന്നു. ഇത്തവണ ഭരണത്തിലെ സഖ്യകക്ഷിയായ ബിജെപിയുമായി മുഖാമുഖം പോരാടുകയാണ് എൻപിപി. 

ഇത്തവണ 38 മണ്ഡലങ്ങളിലാണ് എൻപിപി മത്സരിക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണെങ്കിലും, മണിപ്പുരിലും മേഘാലയയിലും ബിജെപിക്ക് ഒപ്പം അധികാരം പങ്കിടുന്നുണ്ടെങ്കിലും, കൊൺറാഡിന്റെ രാഷ്ട്രീയ വളർച്ച ഭീതിയോടെയാണ് ബിജെപിയും നോക്കിക്കാണുന്നത്. 

രാജ്യത്തെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ മുഖ്യമന്ത്രിമാരിൽ ഒരാളായിട്ടാണ് ലണ്ടൻ ഇംപീരിയൽ കോളജിലും അമേരിക്കയിലെ പെൻസിൽവേനിയ സർവകലാശാലയിലും പഠിച്ച കൊൺറാഡിനെ (44) എതിരാളികൾ പോലും നോക്കിക്കാണുന്നത്. 

ബിജെപിക്കും കോൺഗ്രസിനും കേവല ഭൂരിപക്ഷം ലഭിച്ചാൽ നിർണായകമാകുക എൻപിപിയുടെ നിലപാട് ആയിരിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി വ്യക്തിപരമായി ഏറെ അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്, കോൺഗ്രസിന്റെ പഴയ ലോക്സഭാ സ്പീക്കർ പി.എ. സാങ്മയുടെ മകൻ. 

ഇംഫാലിൽ പ്രചാരണത്തിനെത്തിയ കൊൺറാഡ് മനോരമയോട് സംസാരിക്കുന്നു. 

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം ആരുടെ ഒപ്പം നിൽക്കും. കോൺഗ്രസിനോട് തൊട്ടുകൂടായ്മയുണ്ടോ? 

തിരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യം അന്നേരമാണ് വിലയിരുത്തേണ്ടത്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കും. 

മണിപ്പുരിലെ മുന്നണി ഭരണത്തിൽ താങ്കൾ അസംതൃപ്തനാണോ? 

മുന്നണി ഭരണം സാഹസികമായ കാര്യമാണ്. പരസ്പര ബഹുമാനവും കൂട്ടായ തീരുമാനങ്ങളുമാണ് അവിടെ വേണ്ടത്. മേഘാലയയിൽ ഒരു മുന്നണി ഭരണത്തിന് ഞാൻ നേതൃത്വം നൽകുന്നുണ്ട്. മണിപ്പുരിൽ എൻപിപിയുടെ ഉപമുഖ്യമന്ത്രിക്ക് ഒരു വർഷമായി വകുപ്പ് അനുവദിച്ചിട്ടില്ല. മികച്ച തുടക്കമായിരുന്നെങ്കിലും ഭരണത്തിന്റെ അവസാനത്തിൽ വാഗ്ദാനങ്ങൾ പാലിക്കാൻ ബിരേൻ സിങ് സർക്കാരിനു കഴിഞ്ഞിട്ടില്ല. മുന്നണിയിൽ നിന്ന് ഒരു തവണ വിട്ടുനിന്നതാണ്. മുതിർന്ന ബിജെപി നേതാക്കൾ ഉറപ്പുനൽകിയിട്ടാണ് ഞങ്ങൾ തിരികെ സർക്കാരിനൊപ്പം ചേർന്നത്. 

Content Highlight: Manipur Assembly Elections 2022, Conrad Sangma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com