എൻഎസ്ഇ: എല്ലാം ഒപ്പിച്ചതും മറച്ചതും ‘ഹിമാലയൻ യോഗി’
Mail This Article
ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ആനന്ദ് സുബ്രഹ്മണ്യൻ സർവാധികാരിയായിരുന്നിട്ടും നിയമനം വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യിൽനിന്നു മറച്ചുവയ്ക്കാൻ മുൻ എംഡി ചിത്ര രാമകൃഷ്ണയ്ക്കു തന്ത്രം മെനഞ്ഞുനൽകിയത് ‘ഹിമാലയൻ യോഗി’. ഇയാൾ ആനന്ദ് തന്നെയെന്നാണു സിബിഐയുടെ പക്ഷം.
സ്റ്റോക് എക്സ്ചേഞ്ചുകളുടെ തലപ്പത്തുള്ളവരെ കീ മാനേജ്മെന്റ് പഴ്സനേൽ (കെഎംപി) ആയി കണക്കാക്കി സെബിയെ അറിയിക്കണമെന്നാണു ചട്ടം. ഇവരുടെ ശമ്പളം ഉൾപ്പെടെ വിവരങ്ങളും അറിയിക്കണം. ഒരു യോഗ്യതയുമില്ലാതെ എൻഎസ്ഇ തലപ്പത്തെത്തിയ തന്നെ കെഎംപി ആക്കിയാലുള്ള അപകടം തിരിച്ചറിഞ്ഞാകണം ഇതു നേരിടാനുള്ള തന്ത്രം ഹിമാലയൻ യോഗിയുടെ ഇമെയിൽ ഐഡിയിലൂടെ ആനന്ദ്, ചിത്രയ്ക്കു പറഞ്ഞുകൊടുത്തത്.
2013 ഏപ്രിൽ 1 മുതൽ ചീഫ് സ്ട്രാറ്റജിക് ഓഫിസറായിരുന്ന ആനന്ദിനെ 2015 ൽ എൻഎസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായി ഉയർത്തണമെന്ന നിർദേശം യോഗിയുടേതായിരുന്നു. 2015 ൽ ആനന്ദിനെ സുപ്രധാന ചുമതല ഏൽപിക്കുന്നത് സംബന്ധിച്ച് ഉപദേശം തേടിയപ്പോഴാണ് കെഎംപി സംബന്ധിച്ച പ്രശ്നം യോഗി ചൂണ്ടിക്കാട്ടുന്നത്. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ എന്ന പദവി പോലും യോഗിയാണു നിർദേശിച്ചത്. 2015 ഓഗസ്റ്റ് 11ലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ എംഡി ചിത്രയുടെ അതേ അധികാരങ്ങളാണ് ആനന്ദിനു നൽകിയത്. എന്നിട്ടും സെബിയെ ഇക്കാര്യം എൻഎസ്ഇ അറിയിച്ചില്ല.