ADVERTISEMENT

അമേഠി∙ ബിജെപി ഊതിവീർപ്പിച്ച ബലൂണായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അത് ഇത്തവണ യുപി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി ആശിഷ് ശുക്ല. 2007ൽ ബിഎസ്പി മന്ത്രിസഭയിൽ അംഗമായിരുന്ന ശുക്ല പിന്നീടു ബിജെപിയിലേക്കു മാറി. ഒരിക്കൽ രാഹുൽഗാന്ധിക്കെതിരെ പാർലമെന്റിലേക്കു മത്സരിച്ച അദ്ദേഹം ഈ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കോൺഗ്രസിലെത്തിയത്. 

അമേഠി തിരിച്ചു പിടിക്കാനുളള ശ്രമത്തിലാണ് താങ്കൾ. എന്താണ് വിലയിരുത്തൽ?

നിങ്ങൾ തന്നെ അമേഠിയിലെ ജനങ്ങളോടു ചോദിച്ചു നോക്കൂ. കോൺഗ്രസിന് അനുകൂലമായ തരംഗം എവിടെയുമുണ്ട്. വികസനം എപ്പോഴാണുണ്ടായതെന്ന് അവർ തിരിച്ചറിയുന്നു. ബിജെപിയെ തിരഞ്ഞെടുത്തതിന്റെ ദുരിതം അവർ അനുഭവിക്കുന്നു. ഞാൻ 100 ശതമാനം ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നത്.

കോൺഗ്രസിന്റെ സംഘടനാ ശേഷിയിൽ ഇടിവു വന്നിട്ടില്ലേ? 

നേതാക്കൾ മാറുന്നതു കൊണ്ട് പാർട്ടിയുടെ അടിത്തറ ഇളകുന്നില്ലല്ലോ. ഞാൻ മറ്റു പാർട്ടികളിലായിരുന്നപ്പോൾ ഇവിടെ കോൺഗ്രസിനോടു തോറ്റിട്ടുണ്ട്. പാർട്ടിയുടെ ശക്തിയെക്കുറിച്ച് എനിക്കു സംശയമില്ല. 

അയോധ്യയ്ക്കു സമീപത്തെ മണ്ഡലമാണിത്. രാമക്ഷേത്ര നിർമാണം ജനങ്ങളെ ബിജെപിക്ക് അനുകൂലമായി ചിന്തിപ്പിക്കില്ലേ?

രാമക്ഷേത്രമുണ്ടാക്കിയത് ബിജെപിയാണെന്ന് ആരു പറഞ്ഞു?  അയോധ്യയിൽ ക്ഷേത്രം വേണമെന്നു പറഞ്ഞത് സുപ്രീംകോടതിയാണ്. ഈ തർക്കത്തിൽ ഹിന്ദുവും മുസ്‌ലിമും തമ്മിൽ അടിക്കാതെ നിയമപരമായ പരിഹാരം ഉണ്ടാക്കാൻ വഴിയുണ്ടാക്കിയത് കോൺഗ്രസാണ്. രാജീവ് ഗാന്ധിയാണു ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനു തുടക്കമിട്ടത്. ഇതെല്ലാം ജനങ്ങൾക്ക് അറിയാം. 

മോദിയും യോഗിയും കൊണ്ടുവന്ന വികസനമാണ് ബിജെപി സ്ഥാനാർഥി ഉയർത്തിക്കാണിക്കുന്നത്..

വികസനം എന്താണെന്ന് അമേഠിക്കാർ അറിഞ്ഞത് കോൺഗ്രസ് ഉള്ളപ്പോഴാണ്. നേരത്തേ പ്രഖ്യാപിച്ചതല്ലാതെ മറ്റെന്താണ് ഇവിടെ വന്നിരിക്കുന്നതെന്ന് ജനങ്ങളോടു ചോദിക്കൂ. സ്മൃതി ഇറാനിജിക്കെതിരെ അവരുടെ പ്രവർത്തകർ തന്നെ രോഷം കൊള്ളുന്ന വിഡിയോ അടുത്ത കാലത്ത് വൈറലായില്ലേ? ബിജെപി ഇത്തവണ അമേഠിയിൽ നിന്നു തെറിക്കും. 

വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ടോ?

തിരഞ്ഞെടുപ്പു വരുമ്പോൾ മാത്രമാണോ ഇതു ചർച്ചയാകുന്നത്. കഴിഞ്ഞ 5 വർഷവും ഇതുണ്ടായിരുന്നു. ജനാധിപത്യത്തിലെ നാലാംതൂണായ മാധ്യമങ്ങൾ എന്തുകൊണ്ടാണ് അപ്പോൾ അതു പറയാതിരുന്നത്? ജനങ്ങൾക്ക് എന്താണ് ആവശ്യമെന്ന് അറിഞ്ഞു പ്രവർത്തിക്കുന്നതാണു ജനപ്രതിനിധിയുടെ മികവ്. അവരുടെ വിഷയങ്ങൾ എനിക്ക് മനസ്സിലാവുന്നുണ്ട്. ഞാൻ പറയുന്നത് അവർക്കും.

English Summary: Interview with Amethi congress candidate Ashish Shukla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com