ADVERTISEMENT

മുംബൈ ∙ ചെറിയ സംസ്ഥാനമെങ്കിലും വലിയ ആകാംക്ഷ ഉണർത്തുകയാണ് ഗോവ തിരഞ്ഞെടുപ്പുഫലം. കൂറുമാറ്റത്തിന്റെ ഇൗറ്റില്ലമായ ഇവിടെ എക്സിറ്റ് പോളുകളെല്ലാം തൂക്കുസഭയ്ക്കുള്ള സാധ്യത പറയുമ്പോൾ, ആ പ്രവചനം ഫലിച്ചാൽ വീണ്ടും വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് തിരശീല ഉയരും. 

കോൺഗ്രസിനു നേരിയ മേൽക്കൈയ്ക്കു സാധ്യത കൽപിച്ചുള്ള എക്സിറ്റ് പോളുകൾക്കു പിന്നാലെ മുതിർന്ന ബിജെപി നേതാവ് വിശ്വജിത് റാണെയുടെ വാട്സാപ് സ്റ്റാറ്റസിൽ കർണാടകയിൽനിന്നെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് അഭ്യൂഹങ്ങൾക്കു തുടക്കമിട്ടു. പാർട്ടിയുടെ കരുനീക്കങ്ങൾക്ക് ശിവകുമാറും സംഘവും ചാർട്ടേഡ് വിമാനത്തിൽ ഗോവയിൽ വന്നിറങ്ങുന്നതാണ് ചിത്രം.

വിവിധ പാർട്ടികളുടെ പ്രമുഖ നേതാക്കളെല്ലാം ഗോവയിൽ എത്തിക്കഴിഞ്ഞു. പി.ചിദംബരം, ദിനേശ് ഗുണ്ടുറാവു, ഡി.കെ.ശിവകുമാർ, കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി, മഹാരാഷ്ട്ര മന്ത്രി സുനിൽ കേദാർ എന്നിവർക്കാണ് കോൺഗ്രസ് ക്യാംപിന്റെ നിയന്ത്രണം. ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയുടെ നേതൃത്വത്തിലാണ് ബിജെപി സംഘം. അഭിഷേക് ബാനർജി, ഡെറക് ഒബ്രയൻ എന്നിവർക്കൊപ്പം തൃണമൂലിനായി തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ഗോവയിലുണ്ട്.

നോർത്ത് ഗോവയിലെ റിസോർട്ടിലായിരുന്ന 37 കോൺഗ്രസ് സ്ഥാനാർഥികളെയും ഇന്നലെ രാത്രി സൗത്ത് ഗോവയിലെ ഹോട്ടലിലേക്കു മാറ്റി. ഫലം വന്നാലും ഇവരെ പുറത്തുവിടില്ലെന്നാണ് സൂചന. പ്രതിപക്ഷനേതാവായ ദിംഗബർ കാമത്തിന്റെ പിറന്നാൾ ആഘോഷത്തിന് എന്ന പേരിലാണ് റിസോർട്ടിൽ തമ്പടിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയും ജയസാധ്യതയുള്ള സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലേക്കു നീക്കി.

ബിജെപിയാകട്ടെ വലിയ ആത്മവിശ്വാസത്തിലാണ്. ഭരണത്തിൽ ഹാട്രിക് തികയ്ക്കുമെന്ന് ആവർത്തിക്കുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റ് വേണമെന്നിരിക്കെ 2017ൽ 13 സീറ്റിൽ ഒതുങ്ങിയിട്ടും ഭരണം പിടിച്ച ബിജെപി, ഇത്തവണ പ്രതിപക്ഷ വോട്ടുകൾ ചിതറുന്നത് ഗുണം ചെയ്യുമെന്നു കണക്കാക്കുന്നു. ആരു ജയിച്ചാലും സർക്കാർ തങ്ങളുടേതായിരിക്കുമെന്നാണ് ചില നേതാക്കളുടെ അവകാശവാദം. ജയസാധ്യതയുള്ള ഇതരപാർട്ടിക്കാർ, സ്വതന്ത്രർ, വിമതർ എന്നിവരുമൊക്കെയായി ബിജെപി സമ്പർക്കത്തിലാണ്.

അതേസമയം, തൂക്കുസഭ വന്നാൽ ആം ആദ്മി പാർട്ടിയുടെയും തൃണമൂൽ– മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) സഖ്യത്തിന്റെയും തീരുമാനം നിർണായകമാകും. ബിജെപിയോട് കൈകോർക്കില്ലെന്ന് ഇവർ ആവർത്തിക്കുന്നു. അതിനിടെ, നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തിനെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന എംജിപി നേതാവ് സുധിൻ ധവാലിക്കറുടെ പ്രസ്താവന ശ്രദ്ധേയമാണ്. പാർട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം വേണമെന്നതായിരിക്കും ധവാലിക്കറുടെ ആവശ്യം.

ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ഉണ്ടായാൽ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ തീരുമാനം നിർണായകമാകും. ബിജെപി 15 ൽ കൂടുതൽ സീറ്റ് നേടിയാൽ പ്രത്യേകിച്ചും.

English Summary: Goa election result; strategies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com