ADVERTISEMENT

ന്യൂഡൽഹി ∙ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആശങ്കയോടെ കോൺഗ്രസും പ്രതീക്ഷയോടെ ബിജെപിയും. സമാജ്‌വാദി പാർട്ടിയുമായി വാശിയേറിയ പോരാട്ടം നടന്ന യുപിയിൽ ഏറക്കുറെ എല്ലാ എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചതിൽ പ്രതീക്ഷ ഉയർന്നിട്ടുണ്ടെങ്കിലും ഫലം വരുംവരെ അമിത ആഹ്ലാദത്തിനില്ലെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ വർഷം ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകളിൽ ചിലതു പ്രവചിച്ചതു നേതൃത്വം മറന്നിട്ടില്ല. ഉത്തരാഖണ്ഡിലും മണിപ്പുരിലും കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഗോവയിൽ ബിജെപി വിരുദ്ധ സർക്കാരുണ്ടാക്കാൻ കോൺഗ്രസ്, തൃണമൂൽ, ആം ആദ്മി എന്നിവ കൈകോർക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 2017ലേതു പോലെ ഏതുവിധേനയും സർക്കാരുണ്ടാക്കാനുള്ള അണിയറ നീക്കങ്ങൾക്കു തയാറെടുത്താണു പാർട്ടി നിൽക്കുന്നത്.

പഞ്ചാബിൽ ആം ആദ്മി മുന്നേറ്റമുണ്ടാക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നതാണു കോൺഗ്രസിന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. തിരഞ്ഞെടുപ്പിന് ഏതാനും മാസം മുൻപ് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ സംസ്ഥാനത്തു ഭരണത്തുടർച്ച ഉറപ്പാക്കാമെന്നായിരുന്നു പാർട്ടി ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ.

ആം ആദ്മി ഭരണം പിടിച്ചാൽ, ഹൈക്കമാൻ‍ഡിനു നേരെയും ചോദ്യങ്ങളുയരും. തന്നെ മുഖ്യമന്ത്രിയാക്കാൻ വിസമ്മതിച്ച ഹൈക്കമാൻ‍ഡിനെതിരെ പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദുവും രംഗത്തിറങ്ങാം. പഞ്ചാബ് കൈവിട്ടാൽ, ഭരണമുള്ള വലിയ സംസ്ഥാനങ്ങളിലൊന്ന് കോൺഗ്രസിനു നഷ്ടമാകും. രാജസ്ഥാനും ഛത്തീസ്ഗഡും മാത്രമാണു പാർട്ടിക്കു ഭരണമുള്ള മറ്റു സംസ്ഥാനങ്ങൾ.

ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. അങ്ങനെ സംഭവിച്ചാൽ, സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം നടത്തുമെന്നും അതു തടയാൻ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ഘടകങ്ങൾക്കു ഹൈക്കമാൻഡ് നിർദേശം നൽകി. ഫലം വരുമ്പോൾ സർക്കാർ രൂപീകരണ സാധ്യത തെളിഞ്ഞാൽ, നടപടികൾ ഏകോപിപ്പിക്കാൻ ദേശീയ നേതാക്കളെ നിയോഗിച്ചു. 

യുപിയിൽ കോൺഗ്രസ് തകർന്നടിയുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർഥ്യമായാൽ, പ്രിയങ്ക ഗാന്ധിക്കു രാഷ്ട്രീയമായി തിരിച്ചടിയാകും. പാർട്ടിയെ കരകയറ്റാൻ അക്ഷീണം പ്രയത്നിച്ച പ്രിയങ്ക 209 റാലികളും റോഡ് ഷോകളുമാണു സംസ്ഥാനത്തു നടത്തിയത്. യുപിയിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ േനരിടുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ഒരു സീറ്റ് മാത്രമാണു കോൺഗ്രസ് നേടിയത്. ഇക്കുറി പാർട്ടി വൻ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ ഹൈക്കമാൻഡിനില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വെല്ലുവിളിക്കാൻ കഴിയുംവിധം പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണു പ്രിയങ്ക യുപിയിലെത്തിയിരിക്കുന്നതെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.

പഞ്ചാബിൽ ഭരണം പിടിച്ചാൽ, ഡൽഹിക്കു പുറത്തേക്കുള്ള ആം ആദ്മിയുടെ വളർച്ചയ്ക്കു വഴിയൊരുങ്ങും. ബിജെപിക്കും കോൺഗ്രസിനും ശേഷം ഒന്നിലധികം സംസ്ഥാനങ്ങളുടെ ഭരണമുള്ള പാർട്ടി എന്ന പെരുമയിലേക്ക് ആം ആദ്മി ഉയരും.

∙ ‘യുപിയിൽ ഞങ്ങളെക്കൊണ്ടാകുംവിധം പോരാടി. ഇനി ഫലത്തിനായി കാത്തിരിക്കാം.’ – പ്രിയങ്ക ഗാന്ധി

Content Highlight: Uttar Pradesh Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com