ADVERTISEMENT

നിയമവാഴ്ചയും അഴിമതിരാഹിത്യവും ആഗ്രഹിക്കുന്ന മനുഷ്യരാണു പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. രാഷ്ട്രീയ സർക്കസുകളും കസർത്തുകളും അവരെ മടുപ്പിച്ചിരുന്നു. അവർ ആം ആദ്മിയെ വിശ്വസിക്കാൻ തീരുമാനിച്ചു. അരവിന്ദ് കേജ്‌രിവാളിനെ അവിശ്വസിക്കാൻ അവർക്കു കാരണങ്ങളൊന്നുമില്ലായിരുന്നു. പറഞ്ഞ വാക്കു പാലിക്കുന്നയാളാണെന്ന് അദ്ദേഹം ഡൽഹിയിൽ തെളിയിച്ചു കഴിഞ്ഞതാണല്ലോ. 

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഉയർന്നുവന്ന ആളാണ് കേജ്‌രിവാൾ. ജനങ്ങളുടെ മിടിപ്പ് അദ്ദേഹത്തിന് അറിയാം. തെറ്റുപറ്റിയെന്നു തോന്നിയപ്പോൾ അതു ജനങ്ങളോട് ഏറ്റുപറയാനും തിരുത്താനും തയാറായിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിൽ പരിചയിച്ചിട്ടുള്ള നീക്കമായിരുന്നില്ല അത്.

പഞ്ചാബിലെ നേട്ടം നിലനിർത്താൻ ആം ആദ്മിക്ക് ആകുമോയെന്ന് എനിക്ക് ഉറപ്പില്ല. ഡൽഹി പോലെ ഒരു വൻ നഗരത്തിലേതിൽ നിന്നു തീർത്തും വ്യത്യസ്തമാണു സാഹചര്യങ്ങൾ. ജാതിയും മതവുമെല്ലാം ഇറക്കി ആം ആദ്മിയെ പിഴുതെറിയാൻ മറ്റു രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമെന്നത് ഉറപ്പാണ്. അതിനെ അതിജീവിക്കാനായാൽ അതു വലിയ നേട്ടമാണ്.

പഞ്ചാബിലെ ഭരണം വിജയകരമായാൽ ഉത്തരാഖണ്ഡിലോ ഹരിയാനയിലോ ആം ആദ്മിക്ക് നേട്ടം ആവർത്തിക്കാൻ ശ്രമിക്കാം. അതു പക്ഷേ, അനായാസമാകില്ല. ഡൽഹി പോലെ അഴിമതി നിറഞ്ഞ ഒരിടത്ത് മാറ്റം കൊണ്ടുവരികയെന്നത് അസാധ്യമാണെന്നു കരുതിയിരുന്നു. അവിടെ പ്രവർത്തിച്ച അദ്ഭുതം പഞ്ചാബിലും ആവർത്തിച്ചാൽ അത് ഇന്ത്യയ്ക്കു മാത്രമല്ല, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കു തന്നെ മാതൃകയാകും. ഭാവിയിൽ ദക്ഷിണേന്ത്യയിലും ആം ആദ്മി സാന്നിധ്യം അറിയിച്ചേക്കാം. പക്ഷേ, കേരളത്തിൽ അതുണ്ട‍ാവുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇവിടെ മിക്കവരിലും ഒരു കപട ഇടതു ബുദ്ധിജീവിത്വമുണ്ട്. കേജ്‍രിവാൾ അരാഷ്ട്രീയക്കാരനാണെന്നു പറയുന്നത് ഇവരാണ്. 

ആം ആദ്മി വിജയിച്ചതുകൊണ്ട് ദേശീയതലത്തിൽ പ്രതിപക്ഷ ബദൽ ഉയർന്നുവരുമെന്നു കരുതാനാകില്ല. അഴിമതിരഹിതനെന്നു പറഞ്ഞിട്ട് കേജ്‌രിവാളിനു മമതയുടെ തൃണമൂൽ പോലുള്ള പാർട്ടികളുമായി കൈകോർക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.

(എഴുത്തുകാരനും ചിന്തകനുമാണ് ലേഖകൻ)

English Summary: Punjab Assembly election result: AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com