ADVERTISEMENT

ന്യൂഡൽഹി ∙ നാലു സംസ്ഥാനങ്ങളിലും ഭരണം നിലനിർത്താനായതോടെ തിരഞ്ഞെടുപ്പു ഫലങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വലിയ ആവേശവും ആഹ്ലാദവും പകരുന്നു. പഞ്ചാബിൽ പാർട്ടിക്കു പ്രതീക്ഷയില്ലായിരുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ഉയർത്തിയ ശക്തമായ വെല്ലുവിളിയെ പാർട്ടി മറികടന്നു. ഒരു വർഷത്തിനിടെ 2 മുഖ്യമന്ത്രിമാരെ മാറ്റേണ്ടിവന്ന ഉത്തരാഖണ്ഡിലെ ഭരണവിരുദ്ധ വികാരവും മറികടക്കാനായി.

കഴിഞ്ഞ 2 വർഷത്തിനിടെ സംഭവിച്ച വലിയ അബദ്ധങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തിരുത്തൽ നടപടികൾ ഫലം കണ്ടു. വിവാദമായ കൃഷി നിയമങ്ങൾ പിൻവലിച്ചത്, തെരുവിലെ കന്നുകാലി ശല്യം തീർക്കുമെന്ന വാഗ്ദാനം, പാവപ്പെട്ട കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ നീട്ടിയത്, പുതുതിരഞ്ഞെടുപ്പു തന്ത്രങ്ങൾ എന്നിവ ഉത്തർപ്രദേശിൽ വോട്ടർമാരുടെ വിശ്വാസം നിലനിർത്താൻ സഹായകമായി.

അയവില്ലാത്ത നിലപാടുകാരൻ എന്നതിനു പകരം വോട്ടർ സൗഹൃദ പ്രായോഗികതയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായാ മാറ്റവും ഫലം കണ്ടു. ഉത്തരാഖണ്ഡിലെ വിവാദമായ ക്ഷേത്രം ഏറ്റെടുക്കൽ തീരുമാനം പിൻവലിച്ചതും മർക്കടമുഷ്ടിക്കാരനായ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ നീക്കിയതും അങ്ങനെയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തിന്റെ ഹരത്തിൽ ബിജെപി പ്രകടിപ്പിച്ച കാർക്കശ്യം ഡൽഹിയിലെയും ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയോടെ അയഞ്ഞു.

 

മങ്ങാതെ മോദിയുടെ മോടി

ബിജെപി ഭരിക്കുന്ന 3 സംസ്ഥാനങ്ങളിൽ കൂടി–ഗുജറാത്ത്, കർണാടക, ഹിമാചൽപ്രദേശ്– ഒരു വർഷത്തിനകം തിരഞ്ഞെടുപ്പു നടക്കും. കോവിഡ്, സാമ്പത്തികമാന്ദ്യം, ചൈന പ്രശ്നം, ബംഗാൾ തോൽവി എന്നിങ്ങനെ ഭരണത്തിന്റെ ഏഴാം വർഷം കേന്ദ്ര സർക്കാർ നേരിട്ട പ്രതിസന്ധികൾ നരേന്ദ്ര മോദിയുടെ ജനപ്രീതിയെ ബാധിച്ചിട്ടില്ല. മുൻ തിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ സമയം അദ്ദേഹം ഇത്തവണ യുപിയിൽ പ്രചാരണത്തിനു ചെലവഴിച്ചു. ഒട്ടേറെ താരപ്രചാരകരെയാണു ബിജെപി രംഗത്തിറക്കിയത്.  പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒഴികെ മറ്റാരും സമാജ്‌വാദി പാർട്ടിക്ക് ഉണ്ടായിരുന്നില്ല. സ്ത്രീപക്ഷ വിഷയങ്ങൾ ഉയർത്തുകയും വനിതാസ്ഥാനാർഥികളെ രംഗത്തിറക്കുകയും ചെയ്തെങ്കിലും കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെയും ജനം പരിഗണിച്ചില്ല. 4 വട്ടം മുഖ്യമന്ത്രിയായ മായാവതിയെ പൂർണമായും അവഗണിച്ചു.

 

കേജ്‌രിവാളിന് പുതു ഊർജം

ദേശീയ രാഷ്ട്രീയത്തിൽ കണ്ണുവച്ചിരിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു എന്നിവരെ പോലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ദേശീയ സ്വപ്നങ്ങൾക്ക് നിറം പകരുന്നതാണു പഞ്ചാബിലെ വിജയം. അതേസമയം ഉത്തരാഖണ്ഡിലും യുപിയിലും ആംആദ്മി ചലനമുണ്ടാക്കിയിട്ടില്ല. ഹിമാചൽപ്രദേശിൽ പ്രധാന പ്രതിപക്ഷ കക്ഷി സ്ഥാനത്തു നിന്നു കോൺഗ്രസിനെ പുറത്താക്കുകയാവും കേജ്‌രിവാളിന്റെ അടുത്ത ലക്ഷ്യം.

 

കോൺഗ്രസിന്റെ ആത്മാഹുതി

ഉത്തർപ്രദേശിൽ കോൺഗ്രസിന് ഒന്നുമാകാൻ കഴിഞ്ഞില്ല. മറ്റു 4 സംസ്ഥാനങ്ങളിലാകട്ടെ പാർട്ടിയുടേത് ആത്മാഹുതിയായിരുന്നു. പ്രചാരണം തുടങ്ങും മുൻപേ എഴുതപ്പെട്ട ദുരന്തമാണു പഞ്ചാബിൽ സംഭവിച്ചത്. തിരഞ്ഞെടുപ്പിനു 4 മാസം നിൽക്കേ, പാർട്ടി മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ ഹൈക്കമാൻഡ് പുറത്താക്കിയതോടെ കർഷകസമരം മൂലമുണ്ടായ അനുകൂല സാഹചര്യം നഷ്ടപ്പെടുത്തി. താനും പരാജയപ്പെട്ടുവെങ്കിലും കോൺഗ്രസ് നിലംപരിശായതിൽ സന്തുഷ്ടനായിരിക്കും അമരിന്ദർ സിങ്. രാഹുൽ ഗാന്ധി, പ്രിയങ്ക, പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി എന്നിവർ ചേർന്നു പഞ്ചാബിലെ പാർട്ടിയെയും ഭരണത്തെയും ഛിന്നഭിന്നമാക്കി. 

ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലും ബദൽ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഭരണമാറ്റത്തിന് ഏറ്റവും അനുകൂല അന്തരീക്ഷമായിരുന്നു ഗോവയിലും ഉത്തരാഖണ്ഡിലും. ഈ പരാജയത്തിന് ഗാന്ധികുടുംബവും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള നേതൃനിരയും വിമർശിക്കപ്പെടും. എന്നാൽ ഗാന്ധി കുടുംബത്തിനു പകരം കോൺഗ്രസിനെ ഒരുമിച്ചു നിർത്താനും നയിക്കാനും പാർട്ടിക്കുള്ളിൽ ആരുമില്ലെന്നതാണു യാഥാർഥ്യം.

 

English Summary: Assembly elections; BJP wins in 4 states 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com