ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ധനവില വർധനയെക്കുറിച്ചു കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ധനവിനിയോഗ ബിൽ അവതരിപ്പിക്കാൻ സഭയിലുണ്ടായിരുന്ന ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിക്കണമെന്നായിരുന്നു ആവശ്യം. ശൂന്യവേളയിൽ കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് ആണ് വിഷയം പരാമർശിച്ചത്.

137 ദിവസം വില പിടിച്ചുനിർത്തിയ സർക്കാർ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വില കൂട്ടിയെന്നു ഗൊഗോയ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധമാണു കാരണമെന്നാണു പറയുന്നത്. ഡിസംബർ അവസാനം മുതൽ യുക്രെയ്നിൽ സംഘർഷസാഹചര്യമുള്ളതാണ്. അപ്പോഴൊക്കെ വില വ്യത്യാസം രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടും വില കൂട്ടാതിരുന്നവർ ഇപ്പോൾ കൂട്ടിയതിനെക്കുറിച്ചു ധനമന്ത്രി വിശദീകരിക്കണമെന്നു ഗൊഗോയ് ആവശ്യപ്പെട്ടു. യുപിഎ അംഗങ്ങളും ഇടത് അംഗങ്ങളും ഇക്കാര്യം ആവർത്തിച്ചു. ധനമന്ത്രി എന്തോ പറയാൻ തുനിഞ്ഞെങ്കിലും സ്പീക്കർ വിലക്കി. മന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

നാലര മാസം പിടിച്ചുനിർത്തിയ വിലവർധന ഇപ്പോൾ നടപ്പാക്കുന്നത് അന്യായമാണെന്നു ശൂന്യവേളയിൽ വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽ പെടുത്തണമെന്നു ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ കെ.മുരളീധരൻ ആവശ്യപ്പെട്ടു. ഇന്ധനവില വർധന സഭ നിർത്തിവച്ചു ചർച്ച നടത്തണമെന്നാവശ്യപ്പെട്ടു ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എന്നിവർ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു.

English Summary: Fuel price hike after election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com