പിഎഫ് പലിശയ്ക്ക് നികുതി: കണക്കാക്കുന്നത് ഇങ്ങനെ
Mail This Article
ന്യൂഡൽഹി ∙ ഈ സാമ്പത്തികവർഷം മുതൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് (പിഎഫ്) തൊഴിൽദാതാവിന്റെ വിഹിതമുള്ളവർക്ക് (സ്വകാര്യ മേഖല) പ്രതിവർഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് ആദായ നികുതി ചുമത്തും. തൊഴിൽദാതാവിന്റെ വിഹിതമില്ലാത്ത അക്കൗണ്ടാണെങ്കിൽ (സർക്കാർ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കായിരിക്കും നികുതി. ജീവനക്കാരുടെ വിഹിതമാണ് ആദായ നികുതിക്കായി കണക്കാക്കുന്നത്.
തൊഴിൽദാതാവിന്റെ വിഹിതമുള്ളവരാണെങ്കിൽ ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്ക് ആദായ നികുതി ബാധകമല്ല. ആ വർഷം അധികമായി എത്തുന്ന തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ പരിഗണിക്കുക. ഇതിന്റെ പലിശയ്ക്കാണ് നികുതി. 2021 മാർച്ച് 31 വരെയുള്ള ബാലൻസ് തുകയും ആദ്യ അക്കൗണ്ടിൽ തന്നെയായിരിക്കും പരിഗണിക്കുക. ഇതിനും ആദായ നികുതി ബാധകമല്ല.
സ്വകാര്യമേഖലയിൽ പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ഒരാളുടെ പ്രതിമാസ പിഎഫ് വിഹിതം 24,000 രൂപയാണെന്നു കരുതുക. അപ്പോൾ വാർഷിക പിഎഫ് നിക്ഷേപം 2.88 ലക്ഷമാകും. ഇതിൽ 2.5 ലക്ഷത്തിനു മീതെയുള്ള 38,000 രൂപയുടെ പലിശയ്ക്കായിരിക്കും നികുതി ഈടാക്കുക. ഇതിൽ 2.5 ലക്ഷം രൂപ ആദ്യ അക്കൗണ്ടിലും ബാക്കിയുള്ള 38,000 രൂപ രണ്ടാം അക്കൗണ്ടിലും ആയിരിക്കും കണക്കാക്കുക. ചുരുക്കത്തിൽ ഒരു അക്കൗണ്ടിന് ആദായ നികുതി ബാധകമാകുമ്പോൾ, മറ്റൊന്നിനു ബാധകമാകില്ല.
English Summary: Taxability of interest on Recognised provident fund