വിവാഹമോചനം: ഭർത്താവിനും ജീവനാംശത്തിന് അർഹത
Mail This Article
മുംബൈ ∙ വിവാഹ മോചനത്തിനു ശേഷം വരുമാന മാർഗമില്ലെന്നു പരാതിപ്പെട്ട മുൻ ഭർത്താവിന് സ്‌കൂൾ അധ്യാപിക ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭർത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിതപങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നു ജസ്റ്റിസ് ഭാരതി ഡാംഗ്ര നിരീക്ഷിച്ചു.
1992 ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയുടെ അപേക്ഷ പ്രകാരം 2015 ലാണു വിവാഹമോചനം അനുവദിച്ചത്. തുടർന്ന് ഭാര്യയിൽ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവ് കീഴ്ക്കോടതിയിൽ ഹർജി നൽകി. ഹർജി തീർപ്പാകും വരെ പ്രതിമാസം 3,000 രൂപ ഭർത്താവിനു നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭർത്താവിന് ഇതര വരുമാനമാർഗങ്ങളുണ്ടെന്നു വാദിച്ചു. എന്നാൽ, വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്കു നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം അനാരോഗ്യമുണ്ടെന്നും ഭർത്താവ് കോടതിയെ അറിയിച്ചു.