ജനറൽ നരവനെ വിരമിക്കുന്നു; പുതിയ മേധാവിയെ തേടി സേന
Mail This Article
ന്യൂഡൽഹി∙ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഈ മാസം 30ന് വിരമിക്കാനിരിക്കെ, പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾക്കു സേന തുടക്കമിട്ടു. സേനയുടെ ഉപമേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ, പുണെ ആസ്ഥാനമായുള്ള ദക്ഷിണ കമാൻഡ് മേധാവി ലഫ്. ജനറൽ ജയ് സിങ് നെയ്ൻ, ജയ്പുർ ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ കമാൻഡ് മേധാവി ലഫ്. ജനറൽ അമർദീപ് സിങ് ഭിണ്ഡർ, ലക്നൗവിലെ സെൻട്രൽ കമാൻഡ് മേധാവി ലഫ്. ജനറൽ യോഗേന്ദ്ര ദിമ്രി എന്നിവരാണു പരിഗണനാ പട്ടികയിലുള്ളത്.
ഇതിൽ ഏറ്റവും സീനിയർ ആയ മനോജ് പാണ്ഡെ പുതിയ സേനാ മേധാവിയാകുമെന്നാണു സൂചന. സീനിയോറിറ്റി മാനദണ്ഡമാക്കുന്ന പതിവു രീതി തുടർന്നാൽ മേയ് ഒന്നിനു സേനാ മേധാവിയായി പാണ്ഡെ ചുമതലയേൽക്കും. നരവനെയുടെ പിൻഗാമിയെ കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ നിയമന സമിതി വൈകാതെ യോഗം ചേരും. ഉപമേധാവിയാകും മുൻപ് ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കിഴക്കൻ കമാൻഡിന്റെ മേധാവിയായിരുന്നു പാണ്ഡെ.
ഈ മാസം 30നു വിരമിക്കുന്ന നരവനെയെ ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായി സംയുക്ത സേനാ മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) പദവിയിൽ നിയമിച്ചേക്കുമെന്ന സൂചന ശക്തമാണ്.
കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ റാവത്ത് കൊല്ലപ്പെട്ടതിനു ശേഷം സംയുക്ത സേനാ മേധാവി പദം ഒഴിഞ്ഞുകിടക്കുകയാണ്. ആ പദവിയിലെത്തിയാൽ, നരവനെയ്ക്ക് 3 വർഷം കൂടി സർവീസ് നീട്ടിക്കിട്ടും.
English Summary: General Naravane to retire