ADVERTISEMENT

ന്യൂഡൽഹി ∙ വായ്പക്കുടിശിക ഈടാക്കാനുള്ള സർഫാസി നിയമത്തിനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോഴും കൂടുതൽ ഭേദഗതി ആവശ്യമില്ലെന്ന നിലപാടാണ് 2019 ൽ പാർലമെന്റിൽ കേന്ദ്രധനമന്ത്രാലയം സ്വീകരിച്ചത്. സർഫാസി സംബന്ധിച്ച ആശങ്കകൾ വീണ്ടും ഉയരുമ്പോഴും ഈ നിലപാടിൽ കാര്യമായ മാറ്റമില്ല. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം വി.കെ.ശ്രീകണ്ഠൻ എംപി ലോക്സഭയിൽ ചോദിച്ച ചോദ്യത്തിലും അനുഭാവപൂർവമായ സമീപനം കേന്ദ്രം പ്രകടിപ്പിച്ചില്ല.

വയനാട്ടിലെ അടക്കം ജപ്തി നടപടികൾ ചൂണ്ടിക്കാട്ടിയപ്പോൾ, കൃഷിഭൂമി ഈടായി നൽകുമ്പോഴും കുടിശിക തുക ഒരു ലക്ഷത്തിൽ താഴെയാകുമ്പോഴും സർഫാസി ബാധകമല്ലെന്ന പതിവു മറുപടിയാണു കേന്ദ്രം നൽകിയത്. കോടതിവഴി ജപ്തിനടപടികൾക്കു വരുന്ന കാലതാമസം ഒഴിവാക്കി ബാങ്കുകൾക്കു നേരിട്ടു നടപടി എടുക്കാൻ അധികാരം നൽകുന്ന കേന്ദ്രനിയമമാണ് സർഫാസി. 

2017 ഓഗസ്റ്റിലാണ് സർഫാസി നിയമത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ പ്രമേയം പാസാക്കിയത്. നിയമത്തിൽ ഭേദഗതി വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ല. 5 സെന്റ് വരെയുള്ള ഭൂമിയും വീടും ഈടായി നൽകുന്ന സാഹചര്യങ്ങളിൽ സർഫാസി വ്യവസ്ഥ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 

നിയമസഭാ സമിതി പറഞ്ഞത്

സർഫാസി നിയമത്തെ മറികടക്കാൻ സംസ്ഥാനത്തിനു കഴിയില്ലെങ്കിലും വ്യവസ്ഥകൾക്കു വിരുദ്ധമായ പ്രവർത്തനങ്ങൾ തടയാനാകുമെന്നാണ് എസ്.ശർമ അധ്യക്ഷനായ നിയമസഭാ താൽക്കാലിക സമിതി 2019 ൽ വിലയിരുത്തിയത്. മണിലെൻഡിങ് ആൻഡ് മണി ലെൻഡേഴ്സ് എന്ന വിഷയം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായതിനാൽ സർഫാസി നടപ്പാക്കുന്നതിന്റെ പേരിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പ്രത്യേക നിയമനിർമാണം നടത്താൻ സംസ്ഥാനത്തിനു കഴിയുമെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. 

സമിതിയുടെ പ്രധാന ശുപാർശകൾ 

∙ സർഫാസി നിയമത്തിന്റെ പരിധിയിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കണം 

∙ 10 ലക്ഷം രൂപയ്ക്കു മുകളിലുളള വായ്പയ്ക്കു മാത്രമേ നിയമം ബാധകമാക്കാവൂ. 

∙ കർഷകർ എടുക്കുന്ന എല്ലാ കടങ്ങളും കാർഷിക കടമായി കണക്കാക്കണം. 

∙ വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം ജോലി ലഭിക്കാത്തതിനാൽ തിരിച്ചടവു മുടങ്ങിയവർ, മൂന്നിൽ രണ്ടു ഗഡുക്കൾ അടച്ചവർ എന്നിവരെ സർഫാസിയിൽ നിന്നൊഴിവാക്കണം. 

∙ തോട്ടവിളകൾ ഉൾപ്പെടെയുള്ളവ കൃഷിഭൂമിയായി കണക്കാക്കണം. 

കേരള ബാങ്കിനും സഹ. ബാങ്കുകൾക്കും സർഫാസി നിയമത്തിൽ ഇളവില്ല

തിരുവനന്തപുരം ∙ കേരള ബാങ്കിനും സഹകരണ ബാങ്കുകൾക്കും സർഫാസി നിയമത്തിൽ ഇളവില്ല. സർഫാസി നിയമത്തിൽ നിന്ന് ഈ ബാങ്കുകളെ ഒഴിവാക്കാൻ ഭേദഗതി വേണമെന്ന നിയമസഭാ പ്രമേയവും നിയമസഭാ സമിതിയുടെ ശുപാർശയും കേന്ദ്രം പരിഗണിച്ചിട്ടില്ല. സഹകരണ ബാങ്കുകളുടെ ഭരണസമിതികൾ സ്വീകരിക്കുന്ന നയമാണ് ഇക്കാര്യത്തിൽ നിർണായകം.

സർഫാസി നിയമപ്രകാരം 60 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകിയാണു ജപ്തി നടപടികളിലേക്കു കടക്കുന്നത്. മുൻപ് റവന്യു റിക്കവറി നിയമപ്രകാരമുള്ള നടപടികൾ ആയിരുന്നതിനാൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരം ഉണ്ടായിരുന്നു. സഹകരണ വകുപ്പിനു കീഴിൽ ഓംബുഡ്സ്മാൻ സംവിധാനം ഉണ്ടെങ്കിലും ബാങ്ക് വായ്പ സംബന്ധിച്ച പരാതികളിൽ ഇടപെടാൻ അധികാരമില്ല. 

English Summary: Central government stand on Sarfaesi Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com