ഇംഗ്ലിഷ് ഛോടോ, ഹിന്ദി ബോലോ; ഹിന്ദി ഇംഗ്ലിഷിനു പകരമാകണമെന്ന് അമിത് ഷാ
Mail This Article
ന്യൂഡൽഹി ∙ വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാർലമെന്ററി ഔദ്യോഗിക ഭാഷാകമ്മിറ്റി യോഗത്തിലാണ് സംസ്ഥാനങ്ങളിലുള്ളവർ ആശയവിനിമയത്തിന് ‘ഇന്ത്യയുടെ ഭാഷ’ ഉപയോഗിക്കണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ ഐക്യത്തിനു ഹിന്ദി ഔദ്യോഗിക ഭാഷയാക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണഭാഷ ഔദ്യോഗികഭാഷയായിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ 70% അജൻഡയും ഇപ്പോൾ ഹിന്ദിയിലാണു തയാറാക്കുന്നത്. പ്രാദേശികഭാഷകളിലെ വാക്കുകൾ കൂടി സ്വീകരിച്ച് ഹിന്ദിയെ വിപുലമാക്കണം.
മന്ത്രിയുടെ നിർദേശത്തിൽ തൃണമൂൽ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ പ്രതിഷേധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നാനാത്വത്തിനും എതിരായുള്ള നീക്കമാണിതെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പ്രാദേശികഭാഷകൾക്കു പകരമായി ഹിന്ദിയെ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നു തൃണമൂൽ നേതാവ് സൗഗത റോയ് പറഞ്ഞു.
English Summary: Amit Shah statement about speaking language