രാമനവമി ദിനത്തിൽ ഇറച്ചി വിളമ്പി; ജെഎൻയുവിൽ സംഘർഷം
Mail This Article
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) ക്യാംപസിൽ വീണ്ടും വിദ്യാർഥി സംഘർഷം. കല്ലേറിലും അതിക്രമത്തിലും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. രാമനവമി ദിവസമായ ഇന്നലെ ഹോസ്റ്റൽ മെസിൽ നോൺ–വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു സംഘർഷത്തിനു കാരണമായത്.
കാവേരി ഹോസ്റ്റലിൽ ഇറച്ചി വിളമ്പുന്നത് എബിവിപി വിദ്യാർഥികൾ തടഞ്ഞതായി വിദ്യാർഥി സംഘടനയായ ഐസയുടെ ദേശീയ പ്രസിഡന്റും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ എൻ.സായ് ബാലാജി ആരോപിച്ചു. ഇതിനു പിന്നാലെയാണു കയ്യേറ്റമുണ്ടായത്. മെസ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു. പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെയും കല്ലേറുണ്ടായി. അതേസമയം ഇടത് വിദ്യാർഥി സംഘടനാ പ്രവർത്തകരുടെ കയ്യേറ്റത്തിൽ തങ്ങളുടെ പ്രവർത്തകർക്കു പരുക്കേറ്റതായി എബിവിപി നേതൃത്വം ആരോപിച്ചു.
English Summary: Several injured in scuffle at JNU over 'non-vegetarian food' on Ram Navami