മര്യാദയില്ലെങ്കിൽ ലൈസൻസില്ല
Mail This Article
ന്യൂഡൽഹി ∙ റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസിലിരുന്നാലേ മേലിൽ ഇരുചക്ര വാഹന ലൈസൻസ് ലഭിക്കൂ. ലൈസൻസ് ലഭിക്കാൻ 20 സെഷനുകളിലായി രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനം നിഷ്കർഷിച്ച് കേന്ദ്രഗതാഗത വകുപ്പ് കരടു വിജ്ഞാപനമിറക്കി. ചെറിയ വാഹനങ്ങളുടെ ലൈസൻസിന് നാലാഴ്ച നീളുന്ന പരിശീലനം നിർബന്ധമാക്കി നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു. അതിന്റെ തുടർച്ചയാണിത്.
ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ, ട്രാഫിക് വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന എൻജിനീയറിങ്, പ്രഥമശുശ്രൂഷയും ഗോൾഡൻ അവർ (അപകടമുണ്ടായ ആദ്യമണിക്കൂറിലെ രക്ഷാപ്രവർത്തനം) നടപടികളും, റോഡിലെ പെരുമാറ്റം, ഇന്ധനം ലാഭിച്ചു വണ്ടിയോടിക്കലും പരിസ്ഥിതി പരിപാലനവും എന്നിവ തിയറി ക്ലാസുകളിലുണ്ടാവും. അപകടരമായി ഡ്രൈവു ചെയ്യുന്നവരോട് കരുതലോടെയുള്ള ഇടപെടലുമൊക്കെ തിയറി ക്ലാസിന്റെ ഭാഗമാണ്.
13 സെഷനുകളുള്ള പ്രായോഗിക പരിശീലനത്തിൽ ഡ്രൈവിങ്ങിന്റെ വിവിധ ഘട്ട പരിശീലനങ്ങൾ, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികൾ എന്നിവയൊക്കെ പഠിപ്പിക്കും. കരടു നിയമത്തെക്കുറിച്ചു പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മേയ് 17നകം അറിയിക്കാം: comments-morth@gov.in
English Summary: Compulsory theory class for driving licence