ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് മരണസംഖ്യ സംബന്ധിച്ച വിവാദങ്ങൾക്കിടെ, ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടും ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദവും തമ്മിൽ പൊരുത്തക്കേട്. കണക്കിൽപെടാത്ത 47 ലക്ഷത്തോളം കോവിഡ് മരണങ്ങൾ ഇന്ത്യയിലുണ്ടായെന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ടിനുള്ള മറുപടിയിൽ 2020ലെ 99.9% മരണവും ഔദ്യോഗിക കണക്കിലുണ്ടെന്നാണു മന്ത്രാലയം അവകാശപ്പെട്ടത്. എന്നാൽ, പുതിയ കുടുംബാരോഗ്യ സർവേ പ്രകാരം ആകെ 71% മരണങ്ങളാണ് 2019–21ൽ റജിസ്റ്റർ ചെയ്യപ്പെട്ടത്. 6.36 ലക്ഷം കുടുംബങ്ങളിൽ നടത്തിയ സാംപിൾ സർവേയുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയതെങ്കിലും കൃത്യതയാർന്ന റിപ്പോർട്ടായാണ് കുടുംബാരോഗ്യ സർവേയെ മന്ത്രാലയം കാണുന്നത്.

2020ലെ സിവിൽ റജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) അടിസ്ഥാനമാക്കിയാണ് മന്ത്രാലയം ഡബ്ല്യുഎച്ച്ഒയ്ക്കു മറുപടി നൽകിയത്. അതുപ്രകാരം രാജ്യത്ത് 81.2 ലക്ഷം മരണമുണ്ടായെന്നു കണക്കാക്കിയ സർക്കാർ ഇതിൽ 81.15 ലക്ഷവും റജിസ്റ്റർ ചെയ്യപ്പെട്ടെന്നാണു വാദിച്ചത്. സിആർഎസിലെ മരണനിരക്ക് അടിസ്ഥാനമാക്കിയാണ് ആകെ മരണം നിശ്ചയിച്ചതെന്നും ഇതു ശരിയാകണമെന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കണക്കിലെ കാര്യം

ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളിലൊന്നാണെന്ന ഡബ്ല്യുഎച്ച്ഒയുടെ വാദം തള്ളിയ ഇന്ത്യ, ഇതിന് ആശ്രയിച്ച കണക്കുകളിൽത്തന്നെ പൊരുത്തക്കേടുണ്ട്. 2020ൽ 99.9% മരണം റജിസ്റ്റർ ചെയ്യപ്പെട്ടെന്നു വ്യക്തമാക്കിയ ആരോഗ്യ മന്ത്രാലയം ആ വർഷം പ്രതീക്ഷിച്ചത് 81.2 ലക്ഷം മരണമാണ്. അതേവർഷം 8.3 ലക്ഷം പേരെങ്കിലും കോവിഡ് മൂലം മരിച്ചെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ റിപ്പോർട്ട്. അങ്ങനെയെങ്കിൽ കോവിഡ് ഇതര മരണങ്ങൾ എല്ലാംകൂടി 72.9 ലക്ഷം മാത്രമാകും. സമീപവർഷങ്ങളിലൊന്നും ആകെ മരണം 80 ലക്ഷത്തിൽ കുറഞ്ഞിട്ടില്ലെന്നതു പരിഗണിക്കുമ്പോൾ കേന്ദ്രം കണക്കാക്കുന്നതിലേറെ കോവിഡ് മരണം ഇന്ത്യയിലുണ്ടായെന്നു വ്യക്തം. അവ റജിസ്റ്റർ ചെയ്യപ്പെട്ടില്ലെന്നു മാത്രം. കോവിഡ് പ്രതിസന്ധി മൂലം കൃത്യമായ കണക്കു നൽകാനായില്ലെന്ന് ഉത്തർപ്രദേശും തെലങ്കാനയും സിആർഎസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

English Summary: Covid india death statitics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com