ADVERTISEMENT

കോൺഗ്രസിൽ പ്രസിഡന്റ് ഒഴികെ ആരെയും ഒരേ സംഘടനാ പദവിയിൽ തുടർച്ചയായി 5 വർഷത്തിലേറെ അനുവദിക്കേണ്ടെന്നു ശുപാർശ. അതേ പദവിയിൽ തിരിച്ചെത്താൻ 3 വർഷത്തെ ഇടവേള നിർബന്ധമാക്കണമെന്നും സംഘടനാകാര്യ പ്രമേയത്തിന്റെ കരടിൽ നിർദേശിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ നിയമിക്കപ്പെടുന്നതിനാലാണ് പാർട്ടി പ്രസിഡന്റിന് ഇളവ് നൽകുന്നത്. നാമനിർദേശത്തിലൂടെ പ്രസിഡന്റ് നിയമിക്കുന്ന ഭാരവാഹികൾക്കായിരിക്കും കാലാവധി ബാധകം. 

ഇന്നലെ ആരംഭിച്ച ചിന്തൻ ശിബിരത്തിൽ ശുപാർശ ചർച്ചയ്ക്കെടുത്തു. നടപ്പായാൽ പല പ്രമുഖ നേതാക്കൾക്കും സംഘടനാ ഭാരവാഹിത്വം നഷ്ടമാകും. നേതാക്കൾ വർഷങ്ങളോളം സംഘടനാ പദവികൾ വഹിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള ധീര നടപടിയായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. 

ഗാന്ധി കുടുംബത്തിൽ ആർക്കും ഈ വ്യവസ്ഥ പ്രകാരം പദവി നഷ്ടമാകില്ല. രാഹുൽ ഗാന്ധി നിലവിൽ സംഘടനാ പദവി വഹിക്കുന്നില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായത്. 2019 ന്റെ തുടക്കത്തിൽ എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കയ്ക്കു പദവിയിൽ 2 വർഷം കൂടി തുടരാം. 2019 ന്റെ തുടക്കത്തിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാലിനും 2018 ൽ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിക്കും കാലാവധി ബാക്കിയുണ്ട്. 

50% പാർട്ടി പദവികളിലും 50 വയസ്സിൽ താഴെയുള്ളവർ, ജനവികാരം മനസ്സിലാക്കാനുള്ള രാഷ്ട്രീയ സർവേകൾക്കു സ്വന്തം സംവിധാനം, ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക സമിതി, ബൂത്ത് – ബ്ലോക്ക് സമിതികൾക്കിടയിൽ ഏകോപന സമിതി എന്നീ നിർദേശങ്ങളും പ്രമേയത്തിലുണ്ട്. 

കുടുംബ രാഷ്ട്രീയത്തിന് നിയന്ത്രണം

ഒരു നേതാവിന്റെയും കുടുംബാംഗത്തെ ചുരുങ്ങിയത് 5 വർഷം പാർട്ടിയിൽ പ്രവർത്തനപരിചയമില്ലെങ്കിൽ സ്ഥാനാർഥിയാക്കരുതെന്നും നിർദേശമുണ്ട്. ഗാന്ധി കുടുംബത്തിനു പുറമേ കമൽനാഥ്, അശോക് ഗെലോട്ട്, ഭൂപീന്ദർ സിങ് ഹൂ‍ഡ, ദിഗ്‍വിജയ് സിങ്, പി.ചിദംബരം എന്നിവരുടെ മക്കളും നിലവിൽ രാഷ്ട്രീയ പദവികൾ വഹിക്കുന്നുണ്ടെങ്കിലും ഇളവിന്റെ ബലത്തിൽ ഇവർക്കു തുടരാനാകും. 

‘ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി’ എന്ന ശുപാർശയ്ക്കു പാർട്ടിയിൽ ഏക സ്വരത്തിൽ പിന്തുണ ലഭിച്ചതായി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. 50 – 60 വർഷമായി കോൺഗ്രസ് സംഘടനാതലത്തിൽ മാറ്റങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും മറ്റു പാർട്ടികൾ ഇക്കാര്യത്തിൽ അതിവേഗം മുന്നേറിയെന്നും മാക്കൻ ചൂണ്ടിക്കാട്ടി. 

Content Highlight: Congress chintan shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com