ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പോസിറ്റീവായിരുന്ന ഏതാനും കുട്ടികൾക്കു രോഗമുക്തി നേടി മാസങ്ങൾക്കു ശേഷം കരൾരോഗം സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുൾപ്പെടെ അസാധാരണ കോവിഡ് അനന്തര പ്രശ്നങ്ങളെക്കുറിച്ചു സംസ്ഥാന സർക്കാരുകളിൽ നിന്നു റിപ്പോർട്ട് തേടും. യുഎസിലും ബ്രിട്ടനിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ, ഇത്തരം 37 കേസുകൾ ഉണ്ടെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രാലയം.

മധ്യപ്രദേശ് സാഗറിലെ ബുന്ദൽഖണ്ഡ് മെഡിക്കൽ കോളജ്, ചണ്ഡിഗഡിലെ പിജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാരുടേതാണ് റിപ്പോർട്ട്. ഇതുപ്രകാരം, കഴിഞ്ഞവർഷം ഏപ്രിൽ–ജൂലൈ കാലത്ത് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീടു രോഗമുക്തി നേടുകയും ചെയ്ത 475 കുട്ടികളിൽ 8% പേർക്കു കരൾവീക്കം കണ്ടെത്തി. സാധാരണ അണുബാധ മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് അല്ല ഇതെന്നാണ് വിലയിരുത്തൽ. ഉയർന്ന തോതിൽ കോവിഡ് ആന്റിബോഡി ഈ കുട്ടികളിൽ പൊതുവായ കണ്ടിരുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ തുടർന്നു പ്രതിരോധഘടനയിലുണ്ടായ മാറ്റമാകാം ഇതിനു കാരണമെന്ന വാദത്തെക്കുറിച്ചും പഠനം നടക്കുന്നുണ്ട്.

ലക്ഷണം, ചികിത്സ

ഛർദി, വിശപ്പില്ലായ്മ, ശരീരക്ഷീണം, നേരിയ പനി എന്നിവയായിരുന്നു മിക്കവരിലും ലക്ഷണം. കോർട്ടിക്കോസ്റ്റിറോയ്ഡ്, നിർജലീകരണം ഒഴിവാക്കാനുള്ള മാർഗങ്ങൾ, പനി നിയന്ത്രണം, വൈറ്റമിൻ എന്നിങ്ങനെ സാധാരണഗതിയിൽ ഹെപ്പറ്റൈറ്റിസ് ബാധയ്ക്കുള്ള ചികിത്സ കൊണ്ടുതന്നെ ഇവർക്കു രോഗമുക്തി നേടാൻ കഴിഞ്ഞുവെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം തുടരുന്നു

കോവിഡിനെ തുടർന്നുള്ള കരൾരോഗവുമായി ബന്ധപ്പെട്ട 348 കേസുകൾ ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്. ബ്രിട്ടനിൽ മാത്രം 160 കേസുകളുണ്ട്.  കോവിഡിനൊപ്പം ജലദോഷപ്പനിക്കു കാരണമാകുന്ന അഡിനോ വൈറസ് സാന്നിധ്യംകൂടിയുള്ളവരിലാണ് കരൾവീക്കം കണ്ടതെന്ന സംശയം ബലപ്പെട്ടിരുന്നു. ഇക്കാര്യങ്ങളിൽ ലോകാരോഗ്യ സംഘടന പരിശോധന നടത്തുന്നുണ്ടെങ്കിലും റിപ്പോർട്ടായിട്ടില്ല.

കോർബെവാക്സിന് വില കുറച്ചു

ന്യൂഡൽഹി ∙ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്കു നൽകുന്ന കോർബെവാക്സ് എന്ന കോവിഡ്–19 വാക്സീന്റെ വില 840 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു. ജിഎസ്ടി അടക്കം ഒരു ഡോസിന്റെ വിലയാണിത്. 

കുത്തിവയ്പിന്റെ മറ്റു ചെലവുകൾ ഉൾപ്പെടുത്തുമ്പോൾ ഉപയോക്താവിന് 400 രൂപ മുടക്കിയാൽ മതിയാവും. 

നേരത്തെ 990 രൂപയാണ് ഉപയോക്താക്കൾ നൽകേണ്ടിയിരുന്നത്. മാർച്ചിൽ കുട്ടികൾക്ക് കുത്തിവയ്പ് തുടങ്ങിയപ്പോൾ സർക്കാർ ആശുപത്രികളിൽ 145 രൂപയായിരുന്ന് ഇതിന് ഈടാക്കിയിരുന്നത്. ബയോളജിക്കൽ–ഇ എന്ന കമ്പനിയാണ് ഈ വാക്സീൻ ഉൽപാദിപ്പിക്കുന്നത്.

English Summary: Liver disease for childran affected with covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com