അമിത വണ്ണത്തിന്റെ പേരിൽ പരിഹാസം; പ്ലസ് ടു വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി
Mail This Article
ചെന്നൈ ∙ അമിതവണ്ണത്തിന്റെ പേരിൽ നിരന്തരമായ അപമാനവും ഉപദ്രവവും നേരിട്ട പ്ലസ് ടു വിദ്യാർഥി സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ തിരുക്കോവിലൂരിനടുത്തുള്ള ഗ്രാമത്തിലാണു സംഭവം. പിടിയിലായ 17 വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.
സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സഹപാഠിയുടെ കളിയാക്കലും ശരീരത്തു തൊട്ടുകൊണ്ടുള്ള പരിഹാസവും പതിവായപ്പോൾ പരാതിപ്പെട്ടെന്നും അധ്യാപകൻ താക്കീത് ചെയ്തെങ്കിലും ഉപദ്രവം തുടർന്നെന്നും വിദ്യാർഥി മൊഴി നൽകി. അച്ഛനമ്മമാരെയും സഹോദരിയെയും അസഭ്യം പറയുക കൂടി ചെയ്തപ്പോഴാണു കൊല്ലാൻ തീരുമാനിച്ചതെന്നും പറയുന്നു.
ശനിയാഴ്ച രാത്രിയാണു സഹപാഠിയെ വിദ്യാർഥി വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തു കഴിക്കാനിരുന്നു. ഇതിനിടെയാണു കത്തിയെടുത്തു നെഞ്ചിൽ കുത്തിയതെന്നു വിദ്യാർഥി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.
English Summary: Tamil Nadu boy murders classmate for body-shaming him