കർണാടക സ്കൂൾ പുസ്തകങ്ങളിൽ പുരോഗമന എഴുത്തുകാരും പുറത്ത്
Mail This Article
ബെംഗളൂരു∙ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതിനു പിന്നാലെ, സ്കൂൾ പുസ്തകങ്ങളിൽ നിന്ന് പുരോഗമന സാഹിത്യകാരന്മാരുടെ രചനകളും കർണാടകയിലെ ബിജെപി സർക്കാർ വെട്ടി. തീവ്രവലതുപക്ഷ എഴുത്തുകാരൻ എസ്.എൽ.ഭൈരപ്പയുടെ രചന ഉൾപ്പെടുത്തുകയും ചെയ്തു. മതനിരപേക്ഷ– പുരോഗമന ആശയങ്ങളുടെ വക്താക്കളായ അരവിന്ദ മാലഗട്ടി, എൽ.ബസവരാജു, ബി.ടി ലളിത നായക്, കെ.നീല എന്നിവരുടെ കൃതികളാണ് 8, 9 ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നു നീക്കിയത്.
ശ്രീനാരായണ ഗുരുവിനെയും ജാതി വിവേചനത്തിനെതിരെ പോരാടിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പെരിയാർ ഇ.വി രാമസ്വാമിയെയും കുറിച്ചുള്ള അധ്യായങ്ങൾ പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്നു നീക്കിയതു വിവാദമായിരുന്നു.
ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്താനായി ഭഗത് സിങ്ങിനെ കുറിച്ചുള്ള പാഠം ഒഴിവാക്കിയെന്ന ആരോപണം ഉയർന്നെങ്കിലും അതിനു നീക്കമില്ലെന്നു പാഠപുസ്തക സമിതി വിശദീകരിച്ചു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരുന്ന ബില്ലവ സമുദായത്തിലെ മന്ത്രിമാർ രാജിവയ്ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. പിന്നാക്ക സമുദായങ്ങളെ വേദനിപ്പിക്കുന്ന നടപടിയാണു സർക്കാരിന്റേതെന്നു മുൻ മന്ത്രി ബി.രമാനാഥ് റായ് ആരോപിച്ചു.
Content Highlight: Karnataka Textbook controversy