കുത്തബ്മിനാർ വീണ്ടും ഖനനത്തിന് നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ചരിത്രപ്രസിദ്ധമായ കുത്തബ്മിനാറിൽ വീണ്ടും ഖനനം നടത്താൻ നിർദേശം നൽകിയെന്ന വാർത്തകൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിഷേധിച്ചു. കുത്തബ്മിനാറിന്റെ പരിസരത്തു ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠയുണ്ടെന്ന വാദങ്ങൾക്കു പിന്നാലെ ഇവിടെ വീണ്ടും പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) നിർദേശം നൽകിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരമൊരു നിർദേശവും നൽകിയിട്ടില്ലെന്നു മന്ത്രാലയം വ്യക്തമാക്കി.
ശനിയാഴ്ച കുത്തബ്മിനാർ സന്ദർശിച്ച കേന്ദ്ര സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹ എഎസ്ഐ ഉദ്യോഗസ്ഥർ, ചരിത്രകാരൻമാർ എന്നിവർക്കൊപ്പം രണ്ടു മണിക്കൂറിലേറെ അവിടെ ചെലവഴിച്ചിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും ഖനനം നടത്താൻ ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്തെത്തിയത്. എന്നാൽ ഇതു പതിവു സന്ദർശനം മാത്രമായിരുന്നെന്നു മന്ത്രാലയം വിശദീകരിച്ചു.
അതേസമയം കുത്തബ്മിനാർ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന വിഗ്രഹങ്ങളുടെ വിശദാംശങ്ങൾ പഠിക്കാൻ എഎസ്ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ സ്ഥിതിചെയ്യുന്ന ഹിന്ദു, ജൈന വിഗ്രഹങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കുത്തബ്മിനാറിന്റെ പരിസരത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകൾ ഉണ്ടെന്നും കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്തു 27 ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വൻ ഗോയൽ അവകാശപ്പെട്ടിരുന്നു. വിക്രമാദിത്യ മഹാരാജാവാണു കുത്തബ്മിനാർ പണികഴിപ്പിച്ചതെന്ന വാദവുമായി എഎസ്ഐ മുൻ റീജനൽ ഡയറക്ടർ ധരംവീർ ശർമ രംഗത്തെത്തിയിരുന്നു.
English Summary: Qutub Minar survey row