‘ഒരു മന്ത്രിയെയും ഭയക്കേണ്ട, ഞാനൊപ്പം’; ഫോൺ ചോർത്തി ഭഗവന്തിന്റെ ഓപ്പറേഷൻ
Mail This Article
ന്യൂഡൽഹി ∙ കൈക്കൂലി ആവശ്യപ്പെട്ട മന്ത്രിയെ പുറത്താക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നടത്തിയതു പൊലീസിനെ ഉപയോഗിച്ചുള്ള രഹസ്യ ഓപ്പറേഷൻ. പദ്ധതികൾക്കും കരാറുകൾക്കും അനുമതി നൽകാൻ മന്ത്രി വിജയ് സിംഗ്ല ഒരു ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ 10 ദിവസം മുൻപാണു മാനെ അറിയിച്ചത്.
ഒരു മന്ത്രിയെയും ഭയക്കേണ്ടെന്നും താൻ ഒപ്പമുണ്ടാകുമെന്നും ഉദ്യോഗസ്ഥനെ അറിയിച്ച മാൻ, വിഷയം താൻ നേരിട്ട് കൈകാര്യം ചെയ്യാമെന്ന ഉറപ്പു നൽകി. വിഷയം സർക്കാരിലെ മറ്റാരെയെങ്കിലുമോ മാധ്യമങ്ങളെയോ അറിയിക്കരുതെന്ന് ഉദ്യോഗസ്ഥനു കർശന നിർദേശവും നൽകി.
പിന്നാലെ, ഉദ്യോഗസ്ഥനെ കൂടി ഉൾപ്പെടുത്തിയുള്ള രഹസ്യ ഓപ്പറേഷനു തുടക്കമിട്ടു. സിംഗ്ലയുടെ ഫോൺ സംഭാഷണവും മറ്റു തെളിവുകളും പൊലീസിനെ ഉപയോഗിച്ച് ശേഖരിച്ച മാൻ, അഴിമതി സ്ഥിരീകരിച്ചു. ആം ആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനെ വിവരമറിയിച്ച ശേഷം, മന്ത്രിയെ പുറത്താക്കുകയാണെന്ന് ഉച്ചയ്ക്ക് രണ്ടിന് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
‘ഈ സർക്കാർ അഴിമതി വച്ചുപൊറുപ്പിക്കില്ല. തെളിവുകൾ ഞാൻ നിരത്തിയപ്പോൾ സിംഗ്ല കുറ്റം സമ്മതിച്ചു. ഒരു പൈസയുടെ പോലും അഴിമതി അനുവദിക്കില്ലെന്നു മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അരവിന്ദ് കേജ്‍രിവാളിനു ഞാൻ ഉറപ്പു നൽകിയിരുന്നു. സിംഗ്ലയുടെ വിവരം എനിക്കു വേണമെങ്കിൽ മറച്ചുവയ്ക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ കോടിക്കണക്കിനു പഞ്ചാബികളുടെ വിശ്വാസം ഞാൻ തകർക്കുമായിരുന്നു. മാൻ അധികാരമേറ്റ് 2 മാസത്തിനകം അഴിമതിക്കാരനായ മന്ത്രി പുറത്തായെന്ന് ആക്ഷേപിക്കുന്നവരോട് ഞാൻ പറയുന്നു; മന്ത്രിയെ പുറത്താക്കിയത് ഞാൻ തന്നെയാണ്’ – മാൻ വ്യക്തമാക്കി.
അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി പഞ്ചാബിൽ അധികാരത്തിലേറിയ പാർട്ടി വാക്കു പാലിച്ചതിന്റെ ഉദാഹരണമായി വിഷയം ആപ് ഉയർത്തിക്കാട്ടും. ഗുജറാത്തിലടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ രാഷ്ട്രീയക്കളത്തിൽ പ്രതിച്ഛായ മിനുക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് ഊർജം പകരാനും ഇതു സഹായിക്കും.
ഡൽഹിയുടെ ആവർത്തനം
ഡൽഹിയിൽ പരിസ്ഥിതി മന്ത്രിയായിരുന്ന അസീം അഹമ്മദ് ഖാനെ 2015 ഒക്ടോബറിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമാന രീതിയിൽ പുറത്താക്കിയിട്ടുണ്ട്. നഗരത്തിലെ കെട്ടിട നിർമാതാവിൽനിന്ന് 6 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിലായിരുന്നു നടപടി. നിർമാതാവിന്റെ ഇടനിലക്കാരനുമായി അസീം ഫോണിൽ സംസാരിക്കുന്നതു ശേഖരിച്ച ശേഷമാണ് കേജ്‍രിവാൾ അദ്ദേഹത്തെ പുറത്താക്കിയത്. കേസ് സിബിഐയ്ക്കു വിടുകയും ചെയ്തു.
English Summary: Punjab chief minister Bhagwant Mann secret operation to catch corrupt minister