ADVERTISEMENT

ടോക്കിയോ ∙ ഇന്ത്യ–പസിഫിക് മേഖലയിൽ ചൈന നടത്തുന്ന അനധികൃത മീൻപിടിത്തമടക്കം നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്താൻ ഇന്ത്യ,യുഎസ്,ഓസ്ട്രേലിയ, ജപ്പാൻ ചതുർരാഷ്ട്ര കൂട്ടായ്മ (ക്വാഡ്) തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിത, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവർ പങ്കെടുത്ത ഉച്ചകോടിയിലാണ് തീരുമാനം.

ഇതിനായി ഇന്തോ–പസിഫിക് മാരിടൈം ഡൊമൈൻ എവേർനെസ് (ഐപിഎംഡിഎ) ഏർപ്പെടുത്തും. അനധികൃത കപ്പൽ ഗതാഗതവും മീൻപിടിത്തവും തടയാനും കാലാവസ്ഥാ വ്യതിയാനം, മത്സ്യസമ്പത്തിന്റെ സുരക്ഷ എന്നീ മേഖലകളിൽ മികച്ച സേവനം ലഭ്യമാക്കാനും ഇതു സഹായിക്കും.മേഖലയുടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ 4 രാജ്യങ്ങളും ചേർന്ന് പരിശീലന പദ്ധതികൾ ഏർപ്പെടുത്തും.

മേഖലയിൽ തൽസ്ഥിതി മറികടക്കാൻ നടത്തുന്ന പ്രകോപനപരവും ഏകപക്ഷീയവുമായ ഏതു ശ്രമങ്ങളെയും എതിർക്കുന്നുവെന്ന് ക്വാഡ് കൂട്ടായ്മ പ്രഖ്യാപിച്ചു. ചൈനയുടെ പേരു പറഞ്ഞില്ലെങ്കിലും മേഖലയിൽ ചൈന നടത്തുന്ന ഇടപെടലുകളാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാണ്. ബഹിരാകാശാധിഷ്ഠിതമായി ഭൗമ നിരീക്ഷണത്തിന് ക്വാഡ് സാറ്റലൈറ്റ് ഡേറ്റ പോർട്ടൽ സജ്ജമാക്കും. ബഹിരാകാശ ഗവേഷണ രംഗത്തും കൂട്ടായി മുന്നേറും.

തർക്കപ്രദേശത്തെ സൈനികനീക്കം, നാവിക ഭീകരത, മറ്റു രാജ്യങ്ങളുടെ തീരസമ്പത്ത് കൊള്ളയടിക്കൽ എന്നിവയെ ശക്തമായി എതിർക്കും. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെയും 2008 ലെ മുംബൈ, 2016 ലെ പഠാൻകോട്ട് ഭീകരാക്രമണങ്ങളെയും ഉച്ചകോടി അപലപിച്ചു.

കോവിഡിനെതിരെ ഒരുമിച്ച്

കോവിഡിനെതിരായ പ്രതിരോധം തുടരാനും മികച്ച ആരോഗ്യ സുരക്ഷയൊരുക്കാനും ഉച്ചകോടി തീരുമാനിച്ചു. കഴിഞ്ഞ വർഷം ക്വാഡ് രാജ്യങ്ങൾ ചേർന്ന് വാക്സീൻ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ തുടരും. കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് നൽകിയ മെയ്ഡ് ഇൻ ഇന്ത്യ വാക്സീനുകൾ ഫലപ്രദമായി വിനിയോഗിക്കപ്പെട്ടുവെന്നും വിലയിരുത്തി.

Content Highlight: Quad summit 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com